മൊത്ത വ്യാപാര കടയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കവർന്നതായി പരാതി. കണ്ണൂർ ശ്രീകണ്ഠപുരം ഓടത്തുപാലത്തിന് സമീപത്തെ എസ്.എം.എസ് ട്രേഡേഴ്സില്‍ നിന്നാണ് പണം കവർച്ചചെയ്തത്.
കട നടത്തിപ്പുകാരൻ മലപ്പുറം വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പൊട്ടയില്‍ അഷ്ക്കറാണ് ശ്രീകണ്ഠാപുരം പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
കോഴിത്തീറ്റ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ മൊത്ത വ്യാപാര സ്ഥാപനമാണിത്. അഷ്ക്കറിന്റെ സഹോദരൻ ഉണ്ണീൻകുട്ടിയുടെ പേരിലാണ് കട. അഷ്ക്കറാണ് കട നടത്തിവരുന്നത്. അസം സ്വദേശി, ശ്രീകണ്ഠപുരം സ്വദേശി, മലപ്പുറം സ്വദേശി എന്നിങ്ങനെ മൂന്ന് ജോലിക്കാർ ഈ സ്ഥാപനത്തിലുണ്ട്. മൂന്ന് ഷട്ടറുള്ള കടയാണിത്. കടയ്ക്ക് മുന്നിലായി ചരക്കിറക്കുന്ന പിക്കപ്പ് വാനുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ അസം സ്വദേശി ഒരു ഷട്ടർ തുറന്ന് അകത്ത് കടന്നപ്പോള്‍ സ്ഥാപനത്തിന്റെ ക്യാബിൻ തുറന്ന നിലയില്‍ കാണപ്പെട്ടു. ഇക്കാര്യം അഷ്ക്കറിനെ വിളിച്ചറിയിച്ചു. അഷ്ക്കർ എത്തി പരിശോധന നടത്തിയപ്പോഴാണ് മേശവലിപ്പില്‍ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് മനസിലായത്.
പരാതി ലഭിച്ചതിനെത്തുടർന്ന് ശ്രീകണ്ഠപുരം സി.ഐ: ടി.എൻ സന്തോഷ്കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിന്റെ ഷട്ടർ കുത്തിപ്പൊളിച്ചിട്ടില്ല. പോലീസ് പരിശോധിച്ചുവരികയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സി.സി.ടി.വി ക്യാമറകളും പരിശോധിക്കും
Post a Comment