സര്‍ക്കാര്‍ അധ്യാപകര്‍ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

 


തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

സർക്കാർ ജോലിയില്‍ ഇരിക്കെ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങള്‍ പോലീസ് വിജിലൻസും പൊതു വിദ്യാഭ്യാസ വകുപ്പിലെ വിജിലൻസും കർശനമായി പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയും കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.


അധ്യാപക തസ്തികകള്‍ ഉണ്ടായാല്‍ നിയമിക്കാൻ പി എസ് സി ലിസ്റ്റുകള്‍ തന്നെ നിലവില്‍ ഉണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരെ കുറിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാൻ പി ടി എ അധികൃതരോട് മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തില്‍ പൊതു വിദ്യാഭ്യാസ മേഖല പുഷ്ടിപ്പെട്ടത് പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെയാണ്. ആ പിന്തുണ തുടരണമെന്നും വി ശിവൻകുട്ടി വാർത്താകുറിപ്പില്‍ പറഞ്ഞു.


പരീക്ഷ പേപ്പറിലെ ചില ചോദ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ വന്നതിനെ കുറിച്ചുള്ള ശക്തമായ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കർശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഡിജിപിയ്ക്കും സൈബർ സെല്ലിനും പരാതി നല്‍കുകയും ഡിജിപിയെ നേരില്‍ കാണുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചു. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. വീഴ്ച ഉണ്ടാവാൻ സമ്മതിക്കുകയുമില്ല. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ മുന്നോട്ടു പോകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Post a Comment

Previous Post Next Post