കൊച്ചി: കലൂരിലെ വിവാദ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ നൃത്തമവതരിപ്പിച്ച കുട്ടികളുടെ സാരിയുടെ പേരിലും ലക്ഷങ്ങള്‍ തട്ടി.
കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് 390 രൂപ വിലക്ക് വാങ്ങിയ സാരിക്ക് സംഘാടകർ കൂട്ടികളില്‍ നിന്ന് ഈടാക്കിയത് 1600 രൂപ. 12,500 സാരികള്‍ക്കാണ് മൃദംഗ വിഷൻ ഓർഡർ നല്‍കിയിരുന്നത്. സംഘാടകർ കുട്ടികളില്‍ നാലിരട്ടി തുക വാങ്ങിയത് പിന്നീടാണ് അറിഞ്ഞതെന്ന് കല്യാണ്‍ സില്‍ക്‌സ് അധികൃതർ പ്രതികരിച്ചു.
പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്‌ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിർമിക്കുകയും ഒരു സാരിക്ക് 390 രൂപ നിരക്കില്‍ സംഘാടകർക്ക് കൈമാറുകയും ചെയ്‌തിരുന്നു. വേദിയില്‍ നിന്ന് ഉമാ തോമസ് എംഎല്‍എ വീണതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സാരിക്ക് കുട്ടികളില്‍ നിന്ന് നാലിരട്ടി തുക ഈടാക്കിയതായി അറിയാൻ കഴിഞ്ഞതെന്നും കല്യാണ്‍ സില്‍ക്‌സ് അധികൃതർ പ്രസ്‌താവനയില്‍ അറിയിച്ചു.
തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ കടുത്ത അതൃപ്‌തിയുണ്ട്. സംഘാടകരുമായി നടന്നത് വാണിജ്യപരമായ ഇടപാട് മാത്രമാണ്. വിവാദങ്ങളില്‍ സ്ഥാപനത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് മാനേജ്മെന്റ് അറിയിച്ചു.
Post a Comment