ഉഡുപ്പി: കാർ അപകടത്തില്‍ ഏഴ് മലയാളികള്‍ക്ക് പരിക്ക്. ഉഡുപ്പിയിലെ കുന്ദാപുരയില്‍ ഇന്നോവ കാറില്‍ ലോറി ഇടിച്ച് കയറിയാണ് ക്ഷേത്ര ദർശനത്തിന് പോയ കണ്ണൂർ പയ്യന്നൂർ സ്വദേശികള്‍ക്ക് പരിക്കേറ്റത്.
അന്നൂർ സ്വദേശി ഭാർഗവൻ, ഭാര്യ ചിത്രലേഖ, ഭാർഗവന്റെ സഹോദരൻ മധു, ഭാര്യ അനിത, മധുവിന്റെ അയല്‍വാസി നാരായണൻ, ഭാര്യ വത്സല എന്നിവർക്കും, കാർ ഡ്രൈവർ വെള്ളൂർ കൊട്ടനച്ചേരി സ്വദേശി ഫസില്‍ എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്. കുന്ദാപുരയിലെ കുംഭാഷിയില്‍ ഉള്ള ശ്രീ ചന്ദ്രികാ ദുർഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കണ്ണൂർ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ ലോറി വന്നിടിച്ചത്.
ഗോവയില്‍ നിന്നും മീൻ കയറ്റി കൊണ്ട് പോകുകയായിരുന്ന, അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ പൂർണമായും തകർന്നു. അപകടത്തിന്‍റെ സിസിറ്റിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
അപകത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് സ്ത്രീകളെ കസ്തൂർബ മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്. അപകടത്തില്‍ ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
Post a Comment