'ദേഹം മുഴുവൻ എണ്ണയും കരിയും, മുറ്റത്തെത്തി കുഞ്ഞുങ്ങളെപ്പോലെ കരയും, കൊല്ലാനും മടിക്കില്ല'; ഭീതി പരത്തി കുറുവാ സംഘം

ആലപ്പുഴ: ദേഹം മുഴുവൻ എണ്ണയും കരിയും, ലുങ്കിയും ഷർട്ടും അകത്താക്കി പുറത്തൊരു നിക്കർ ധരിക്കും, ദേഹം മുഴുവൻ എണ്ണയും കരിയും തേച്ചു പിടിച്ച്‌ വീടിന്‍റെ മുറ്റത്തെത്തി കുട്ടികളെപ്പോലെ കരഞ്ഞോ പൈപ്പ് തുറന്ന് ശബ്ദമുണ്ടാക്കിയോ വീട്ടുകാരെക്കൊണ്ട് തന്നെ വാതില്‍ തുറപ്പിക്കുന്ന കുറുവാ സംഘം..


മോഷണം കുലത്തൊഴിലാക്കി മാറ്റിയ കുറുവാ സംഘം ഏറെ കാലത്തിനു ശേഷം കേരളത്തിന്‍റെ ഉറക്കം കെടുത്തുകയാണ്. ആലപ്പുഴയില്‍ പല പ്രദേശങ്ങളിലും കുറുവാസംഘം മോഷണം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ മോഷണങ്ങള്‍ക്കു പിന്നില്‍ കുറുവാ സംഘമാണോയെന്ന് വ്യക്തമല്ല. കഴിഞ്ഞ പതിനാല് ദിവസത്തിനിടെ ചേർത്തല, മണ്ണാഞ്ചേരി- മാരാരിക്കുളം പ്രദേശത്തായി പത്തിടത്താണ് മോഷണം നടന്നത്. മണ്ണഞ്ചേരി, ആര്യാട് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് കുറുവാസംഘത്തിലേക്ക് വിരല്‍ ചൂണ്ടിയത്. ദൃശ്യങ്ങള്‍ തമിഴ്നാട് പൊലീസിനു കൈമാറിയിരിക്കുകയാണ്.

ആരാണ് കുറുവാ സംഘം?

ആക്രമിച്ച്‌ കൊന്നിട്ടായാലും മോഷണം നടത്തുന്നവരാണ് കുറുവാ സംഘം. ഇരുട്ടില്‍ ഒളിച്ചിരുന്ന ഞൊടിയിടയില്‍ ആക്രമിക്കും. സ്ത്രീകളുടെ ശരീരത്തില്‍ നിന്നും ആഭരണങ്ങള്‍ മുറിച്ചെടുക്കാനും നിമിഷം നേരം മതി. നൂറു കണക്കിന് പേർ അടങ്ങുന്നതാണ് ഈ സംഘമെന്നും റിപ്പോർട്ടുകളുണ്ട്. 

പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി രാത്രിയാണ് മോഷണം നടത്തുക. കേരള- തമിഴ്നാട് അതിർത്തിയിലാണ് ഇവരുടെ കേന്ദ്രം. വീടുകളുടെ പിൻവാതില്‍ തകർത്ത് അകത്തു കയറുന്നതാണ് രീതി. മൂന്നു പേരാണ് ഒരുമിച്ചുണ്ടാകുക. മോഷണം നടത്തേണ്ട വീടുകള്‍ ആറു മാസം വരെ നിരീക്ഷിക്കും. കൂട്ടത്തിലെ ഒരാള്‍ക്ക് കവർച്ച നടത്തുന്ന വീടിനെക്കുറിച്ച്‌ പൂർണമായ വിവരമുണ്ടായിരിക്കും. ഏതു സമയത്തും ആരെയും ആക്രമിച്ച്‌ മോഷണം നടത്താൻ ഇവർക്കു കഴിയാറുണ്ട്. എതിർത്താല്‍ ആയുധം വച്ച്‌ ഭീഷണിപ്പെടുത്തും.

കുറുവാ സംഘം അടുത്തിടെ കേരളത്തിലേക്ക് കടന്നതായി ഇന്‍റലിജൻസ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. 75 പേർ അടങ്ങുന്ന സംഘം പാലക്കാട് അതിർത്തി വഴി കേരളത്തിലെത്തിയെന്നാണ് വിവരം.

Post a Comment

Previous Post Next Post