വസ്തുവിറ്റോ കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ അച്ഛാ.; മരിച്ചാല്‍ ഈ ഫോട്ടോ വേണം പത്രത്തില്‍ കൊടുക്കാൻ; നൊമ്ബരമായി കുറിപ്പ്


തിരുവനന്തപുരം; നമ്മളാരും ഓർക്കാൻ ഇഷ്ടപ്പെടാത്തതാണ് പ്രിയപ്പെട്ടവരുടെ മരണം. അത്രത്തോളം വേദനിപ്പിക്കുന്ന ഒന്നും ഉണ്ടാവില്ല.


മരണം അത്രയ്ക്ക് ശൂന്യതയാണ് ഓരോ വ്യക്തിയിലും ഉണ്ടാക്കുന്നത്. ഇപ്പോഴിതാ സ്വന്തം സഹോദരിയുടെ മകളുടെ വിയോഗത്തെ കുറിച്ച്‌ ഷാജി കെ മാത്തൻ എഴുതിയ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ചർച്ചയാവുന്നത്. കാൻസർ ബാധിച്ച്‌ മരിച്ച സ്‌നേഹയെന്ന പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും പോരാട്ടവുമാണ് കുറിപ്പില്‍.

കുറിപ്പിന്റെ പൂർണരൂപം

ഈ ഫോട്ടോ വേണം പത്രത്തില്‍ കൊടുക്കുവാൻ….

ഇത് എന്റെ സ്‌നേഹമോള്‍..
എന്റെ സഹോദരി ഷീജയുടെ
ഒരേയൊരു മകള്‍..
സ്‌നേഹയെന്ന പേരു തിരഞ്ഞെടുത്തത് ഞാനായിരുന്നു.
പേരുപോലെ തന്നെ സ്‌നേഹവും, അച്ചടക്കവും, വിനയവുമുള്ളവള്‍.
പത്താംതരം വരെ പഠനത്തില്‍ മെല്ലെപ്പോക്ക്.
പിന്നീടവള്‍ സ്വപ്നം കാണുവാൻ തുടങ്ങി..
11, 12 ല്‍ മികച്ച മാർക്കുകള്‍,
എഞ്ചിനിയറിങ്ങ് അവസാന വർഷമെത്തുമ്ബോള്‍ അസുഖബാധിതയായിട്ടും 90% ലധികം മാർക്ക് .
അവളെ പിടികൂടിയ അസുഖം ചെറുതല്ല ന്നറിഞ്ഞിട്ടും അവള്‍ പുഞ്ചിരിച്ചു.
ഗൂഗിളില്‍ കയറി മരുന്നുകളും, ചികിത്സകളും മനസിലാക്കി അപ്പനോട് പറഞ്ഞു വസ്തുവിറ്റോ, കടം വാങ്ങിയോ എന്നെ ചികിത്സിക്കാമോ ..
ജോലി കിട്ടുമ്ബോള്‍ ഞാൻ വീട്ടാം.
അങ്ങനെ മജ്ജ മാറ്റിവെച്ചു…
ശേഷം അവള്‍ സ്വപ്നം കണ്ട ചെറിയ ജോലിയില്‍ കയറി .
ചെറുചിരികളുമായി സന്തോഷം പങ്കിട്ടു പോന്നപ്പോള്‍
രണ്ടര വർഷത്തിനു ശേഷം അവളെ തേടി വീണ്ടുമതെ അസുഖമെത്തി…
ചില ക്യാൻസറങ്ങനെയാണ്.
രണ്ടാമതും മജ്ജ മാറ്റിവെച്ചു..
അവള്‍ക്കായി എല്ലാ ചികിത്സകളും ചെയ്തു
ഇന്നിപ്പോള്‍ എല്ലാം വിഫലം..

ഇനിയും കുറച്ച്‌ ആഗ്രഹങ്ങള്‍ ബാക്കിയുണ്ട്.

പത്രത്തില്‍ കൊടുക്കേണ്ടതായ ഫോട്ടോ ഇതായിരിക്കണം..
ഫ്‌ലക്‌സ് വെക്കുകയാണങ്കില്‍ ഈ ഫോട്ടോ തന്നെ വേണം..
പുതിയ സെറ്റ് ഉടുപ്പിക്കണം..
ചുറ്റും റോസാ പൂക്കള്‍ വേണം..

ഇനി ഞങ്ങള്‍ക്ക് ചെയ്തു തീർക്കുവാൻ നിന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം..

ധാരാളം മെസേജുകളും, വിളികളും വരുന്നതിനാല്‍
വ്യക്തമായ ഒരു പോസ്റ്റിടുകയാണ്…
ഫോണെടുക്കുവാൻ പലപ്പോഴും കഴിയാറില്ല…
ക്ഷമിക്കുക

Post a Comment

Previous Post Next Post