കണ്ണൂർ: ചികിത്സാരംഗത്ത് രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവർത്തിച്ചുവരുന്ന ഹൈദരാബാദ് ആസ്ഥാനമായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിന്‍റെ (കിംസ്) കേരളത്തിലെ ആദ്യ ആശുപത്രി കണ്ണൂരില്‍ പ്രവർത്തനമാരംഭിച്ചു.
കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയുമായി ചേർന്ന് കിംസ്-ചന്ദ് എന്ന പേരിലാണ് ഇന്നലെ പ്രവർത്തനമാരംഭിച്ചിരിക്കുന്നതെന്ന് കിംസ് ഗ്രൂപ്പ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാധാരണക്കാർ ഉള്‍പ്പെടെയുള്ളവർക്ക് കുറഞ്ഞ ചെലവില്‍ എല്ലാവിധ ചികിത്സയും ലഭ്യമാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവില്‍ 200 ബെഡുകളുള്ള ആശുപത്രിയെ 350 ബെഡുകളുള്ള ആശുപത്രിയാക്കി ഉയർത്തുന്ന പ്രവർത്തനം നടന്നുവരികയാണ്. അടുത്തയാഴ്ചയോടെ റോബോട്ടിക് സർജറി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ആരംഭിക്കും. ഇതോടെ കണ്ണൂരിലെ ആദ്യ റോബോട്ടിക് സർജറി സംവിധാനമുള്ള ആശുപത്രിയാകും. കരള്‍ മാറ്റിവയ്ക്കല്‍, വൃക്ക മാറ്റിവയ്ക്കല്‍, ഹാർട്ട് ആൻഡ് ലംഗ്സ് ട്രാൻസ്പ്ലാന്‍റേഷൻ തുടങ്ങിയ ശസ്ത്രക്രിയ, ചികിത്സ എന്നിവയ്ക്കായുള്ള ലൈസൻസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിച്ചു കിട്ടുന്നതോടെ ഇത്തരം സംവിധാനങ്ങളുള്ള കണ്ണൂരിലെ ആദ്യ ആശുപത്രിയായി കിംസ്-ശ്രീചന്ദ് മാറും. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാ സംവിധാനങ്ങളും ആശുപത്രിയില്‍ സജ്ജമാണ്. കാർഡിയോളജി ഉള്‍പ്പെടെ എല്ലാ ഡിപ്പാർട്ട്മെന്‍റുകളുടെയും സേവനം 24 മണിക്കൂറും ലഭ്യമായിരിക്കും.
പണമില്ലാത്തതിനാല്‍ ഒരാള്‍ക്കുപോലും ചികിത്സ നിഷേധിക്കരുതെന്ന മൂല്യത്തിലൂന്നി പ്രവർത്തിക്കുന്ന കിംസ് ഗ്രൂപ്പ് കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും ഉടൻ ആശുപത്രികള്‍ ആരംഭിക്കുമെന്നും സിഇഒ ഫർഹാൻ യാസിൻ അറിയിച്ചു.
പത്രസമ്മേളനത്തില്‍ യൂണിറ്റ് ഹെഡ് ഡോ. ദില്‍ഷാദ്, കാർഡിയോളജി വിഭാഗം മേധാവി ഡോ. രവീന്ദ്രൻ, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. മഹേഷ് ഭട്ട്, ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം മേധാവി ഡോ. സതീഷ് ബാലകൃഷ്ണൻ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. നാസർ, ജനറല്‍ മെഡിസിൻ വിഭാഗം മേധാവി ഡോ. ജില്‍ജിത്ത്, ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ അർജുൻ വിജയകുമാർ എന്നിവർ പങ്കെടുത്തു.
Post a Comment