തളിപ്പറമ്പ്: കാല്‍പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥിരീകരിച്ച കണികുന്ന് പ്രദേശത്ത് വകുപ്പ് ഉത്തരമേഖലാ മേധാവിയും ജില്ലാ മേധാവിയും സന്ദർശനം നടത്തി.
ഉത്തരമേഖല വനം മേധാവി കെ.എസ് ദീപ, ഡി.എഫ്.ഒ എസ്.വൈശാഖ് എന്നിവരാണ് പരിശോധന നടത്തിയത്.
തളിപ്പറമ്ബിന് സമീപത്തെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായുള്ള വിവരങ്ങളും നാടിനെ ആശങ്കയിലാക്കുകയാണ്. എന്നാല്‍, വനം വകുപ്പ് ആർ.ആർ ടീം, ഉദ്യോഗസ്ഥർ, വാച്ചർമാർ എന്നിവരുടെ പരിശോധനയിലും ഡ്രോണ്‍ പരിശോധനയിലും പുലിയെ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് കണ്ടെത്തിയ സ്ഥലത്തും പല ഘട്ടങ്ങളിലായി പുലിയെ കണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്തും നടത്തിയ പരിശോധനകളില്‍ ഇതുവരെ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ കാമറകള്‍ സ്ഥാനം മാറ്റി സ്ഥാപിച്ച് പുലിയുടെ വിവരം ലഭിക്കുമോയെന്ന നിരീക്ഷണം നടന്നു വരികയാണെന്നും ഡി.എഫ്.ഒ എസ്.വൈശാഖ് പറഞ്ഞു.
തളിപ്പറമ്ബ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശനും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉന്നത സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
നണിച്ചേരിയില്‍ പുലി?
ഇതിനിടെ വെള്ളിയാഴ്ച രാത്രി 10മണിയോടെ നണിച്ചേരി പാലത്തിന് സമീപം ഒരു ബൈക്ക് യാത്രക്കാരൻ പുലിയെ കണ്ടതായി വിവരം അറിയിച്ചു. പാലം കഴിഞ്ഞുള്ള ഇറക്കത്തില്‍ പുലിയെ കണ്ടുവെന്നാണ് പറയുന്നത്. പൊലീസില്‍ ലഭിച്ച വിവരം വനംവകുപ്പ് അധികൃതർക്ക് കൈമാറി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിദ്ധ്യത്തിനുള്ള തെളിവൊന്നും ലഭിച്ചില്ല.
Post a Comment