കരാര്‍ പുതുക്കി നല്‍കിയില്ല: കണ്ണൂര്‍ കെ.എസ്.ആര്‍.ടിസിക്ക് മുൻപിലെ ഫുഡ് ട്രക്കിന് താഴുവീണു



കണ്ണൂർ: കണ്ണൂർ നഗരത്തില്‍ രാത്രി വൈകിയെത്തുന്നവർക്ക് ആശ്വാസമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മില്‍മയുടെ ഫുഡ് ട്രക്കിന് താഴുവീണു.
ഇതിനായുള്ള അനുമതി കെ.എസ്.ആർ.ടി.സി പുതുക്കി നല്‍കാത്തതാണ് പൂട്ടാൻ കാരണമായതെന്ന് നടത്തിപ്പുകാർ പറഞ്ഞു. ചായക്കട രാവിലെ മുതല്‍ രാത്രി ഏറെ വൈകിയും തുറക്കാറുള്ളതിനാല്‍ യാത്രക്കാർക്കും ഉപകാരപ്രദമായിരുന്നു.
തിരുവനന്തപുരത്ത് തുടങ്ങിയ ലഘുഭക്ഷണശാലയുടെ മാതൃകയില്‍ കണ്ണൂരിന് പുറമെ പാലക്കാട്, പെരിന്തല്‍മണ്ണ, കാസർകോട് എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ ലഘുഭക്ഷണശാലകള്‍ തുടങ്ങിയിരുന്നത്. കാലപ്പഴക്കത്താല്‍ കട്ടപ്പുറത്തായ ബസ് രൂപമാറ്റം വരുത്തിയാണ് ലഘു ഭക്ഷണശാലയാക്കി മാറ്റിയത്. ഇതിനായുള്ള ബസും അത് നിർത്തിയിടാൻ ഡിപ്പോയ്ക്ക് സമീപത്തായി സ്ഥലവും കെ.എസ്. ആർ.ടി.സി നല്‍കി. ബസിൻ്റെ അകത്തളം രൂപ മാറ്റം വരുത്തി ഇതിനായി തയ്യാറാക്കിയത് മില്‍മയാണ്.
യാത്രക്കാർക്ക് ബസിനകത്ത് ഇരുന്ന് ചായയും പലഹാരവും കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. ബസിന് പുറത്തുനിന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ചായയും പലഹാരവും മാത്രമല്ല, മില്‍മയുടെ 48 ഇനം ഉത്പന്നങ്ങളും ബസിനകത്ത് വില്പനക്കായി വെച്ചിരുന്നു. മില്‍മ ഇതിൻ്റെ നടത്തിപ്പ് ചുമതല സ്വകാര്യവ്യക്തിക്കായിരുന്നു നല്‍കിയിരുന്നത്.

Post a Comment

Previous Post Next Post