കാസർകോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കേരളത്തിലെത്തി.
പുലർച്ചെ രണ്ടരയോടെ കാസർകോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്ബശേഖർ, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമർപ്പിച്ചു.
പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കാർവാർ ജില്ലാ ആശുപത്രിയില്‍നിന്ന് ആംബുലൻസ് പുറപ്പെടുമ്ബോള്‍ സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.
72 നാള്‍ നീണ്ട രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ കാർവാർ എം.എല്‍.എ. സതീശ്കൃഷ്ണ സെയിലും കണ്ണാടിക്കലിലെ വീടുവരെ അനുഗമിക്കും. ശനിയാഴ്ച രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വീട്ടിലെത്തുമെന്നാണ് കരുതുന്നത്.
Post a Comment