വയനാട്ടിൽ 10മിനിറ്റ് കൂടുംതോറും മഴ തീവ്രത അറിയാൻ റഡാർ സംവിധാനം


തിരുവനന്തപുരം: വയനാട്ടിൽ 10മിനിറ്റ് കൂടുംതോറും മഴ തീവ്രത അറിയാൻ റഡാർ സംവിധാനം വരുന്നു
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചിക്കാൻ റഡാർ സംവിധാനം. 

റഡാർ കോഴിക്കോട്ട് സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും സിഗ്നൽ ലഭിക്കാൻ പശ്ചിമഘട്ടമലനിരകൾ തടസ്സമാകുമെന്നതും വയനാട്ടിൽ മഴ കൃത്യമായി അളക്കേണ്ടതിന്റെ ആവശ്യകത വർധിച്ചതുമാണ് റഡാർ വയനാട്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. 150 കിലോമീറ്റർ വരെ പരിധിയിൽ സിഗ്നൽ ലഭിക്കാൻ ശേഷിയുള്ള എസ് ബാൻഡ് റഡാർ സ്ഥാപിക്കുക കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ കീഴിലാണ്. 

ഇതിനായി സ്ഥലം കണ്ടെത്തി മണ്ണ് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്

റഡാർകൊണ്ടുള്ള പ്രയോജനം കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകൾക്കും ലഭിക്കും. ഇതിന്റെ പ്രത്യേകത ഓരോ 10 മിനിറ്റിലും പ്രവചനം നടത്താൻ സാധിക്കുമെന്നതാണ് . നിലവിൽ റഡാറുള്ളത് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. റഡാറിന് മേഘത്തിലെ ജലകണങ്ങളെ കണ്ടെത്താൻ കഴിയുമെന്നതാണ് പ്രത്യേകത. അതിനാൽ എത്ര തീവ്രതയിലാണ് മഴ പെയ്യുകയെന്ന് മുൻകൂട്ടിയറിയാൻ പറ്റും. 

മഴമേഘങ്ങളുടെ ചലനം മനസ്സിലാക്കി കൂടുതൽ മഴ വർഷിക്കുന്ന മേഘങ്ങൾ എവിടേക്കാണ് നീങ്ങുന്നതെന്ന് റഡാർ വഴി കണ്ടെത്താൻ സാധിക്കും. എത്ര ഉയരത്തിലാണ് മേഘങ്ങൾ രൂപപ്പെടുന്നതെന്നും കാറ്റിന്റെ ഗതിയും തീവ്രതയും എത്രത്തോളമെന്ന് അറിയാനും സാധിക്കും.

നിലവിൽ വയനാട്ടിൽ ആറ് ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷനുകളും ഹ്യൂംസെന്ററിന്റെ 200 മഴമാപിനികളും പലഭാഗത്തായി ഉണ്ടെങ്കിലും ഓരോ ദിവസത്തെ അളവുകൾ മാത്രമാണ് ലഭിക്കുക. പുതിയ റഡാർ സ്ഥാപിക്കുന്നതോടെ മേഘങ്ങൾ രൂപപ്പെടുന്നത് കണ്ടെത്താൻ കഴിയുന്നതിനാൽ മേഘവിസ്ഫോടനത്തിനുള്ള സാധ്യതകളും മുൻകൂട്ടി അറിയാനാവും.

അതിതീവ്രമഴയാണ് 2018 മുതൽ വയനാട്ടിൽ പലയിടങ്ങളിലും പെയ്യുന്നത്. ചൂരൽമലയിൽ ജൂലൈ 29ന് 327 മില്ലിമീറ്റർ മഴയാണ് പെയ്തിരുന്നത്. 30ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. റഡാർ സ്ഥാപിക്കുന്നതോടെ പത്ത് മിനിറ്റ് കൂടുമ്പോൾ മഴയുടെ അളവ് അറിയാൻ സാധിക്കുമെന്നതിനാൽ കൃത്യമായി മുന്നറിയിപ്പ് നൽകാൻ കഴിയും.

https://chat.whatsapp.com/LFr39CudcUR1ADJNV2VvLF

Post a Comment

Previous Post Next Post