നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം; 2 യുവാക്കള്‍ കസ്റ്റഡിയില്‍; സംഭവം ആലപ്പുഴ പൂച്ചാക്കലില്‍


ആലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയതായി സംശയമുയർന്നിരിക്കുന്നത്.
യുവതി അവിവാഹിതയാണ്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കള്‍ കസ്റ്റഡിയിലായിട്ടുണ്ട്. തകഴി കുന്നുമ്മലിലാണ് ശിശുവിനെ കുഴിച്ചുമൂടിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം യുവതിയുടെ ആണ്‍സുഹൃത്തിനെ ഏല്‍പ്പിച്ചതായും അയാളും സുഹൃത്തും കൂടി തകഴിയില്‍ കൊണ്ടുവന്ന് മറവുചെയ്തെന്നുമാണ് സംശയമുന്നയിച്ചിരിക്കുന്നത്.
ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നല്‍കുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോള്‍ അമ്മത്തൊട്ടിലില്‍ ഏല്‍പിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കല്‍ പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. അതേ സമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ. കുഞ്ഞിന്റെ മൃതദേഹം യുവതി ആണ്‍സുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറി. ഇയാള്‍ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലില്‍ മൃതദേഹം മറവ് ചെയ്ത് എന്നാണ് പൊലീസ്പറയുന്നത്. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post