വടകര: ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു.
ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി സോയില്‍ നെയ്ലിങ് നടത്തിയ ഭാഗമാണ് വൻതോതില്‍ ഇടിഞ്ഞുവീണത്. ദേശീയപാതയുടെ ഒരു ഭാഗത്തേക്കാണ് മണ്ണിടിഞ്ഞതെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി.
പാർശ്വഭിത്തി സംരക്ഷിക്കാൻ സോയില്‍ ലെയ്നിങ് ഉള്‍പ്പെടെ നടത്തിയിരുന്നു. ഇത് പൂർണമായും തകർന്നുവീണു. മഴ തുടരുന്നതിനാല്‍ വീണ്ടും ഇടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്നാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
കണ്ണൂർ ഭാഗത്തുനിന്ന് വടകരയിലേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് കുന്നുമ്മക്കര-ഓർക്കാട്ടേരി വഴിയാണ് തിരിച്ചുവിടുന്നത്. വടകരനിന്ന് കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കണ്ണൂക്കരനിന്ന് തോട്ടുങ്ങല്‍പ്പീടിക-കുന്നുമ്മക്കര വഴി കുഞ്ഞിപ്പള്ളിയിലേക്കും തിരിച്ചുവിട്ടു. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Post a Comment