കന്യാകുമാരി : കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് മരിച്ചത്.
തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.
കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചില്‍ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടല്‍ക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചില്‍ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് സംഘം ബീച്ചില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ എസ്‌ആർഎം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഞായറാഴ്ച കന്യാകുമാരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോളേജില്‍ നിന്ന് വിദ്യാർഥികളുടെ സംഘം എത്തിയത്.
Kanyakumari
Post a Comment