ബൂത്ത് വീട്ടിലെത്തും; നാളെ മുതല്‍

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കണ്ണൂർ മണ്ഡലത്തില്‍ ഭിന്നശേഷിക്കാരേയും 85 വയസ് കഴിഞ്ഞവരേയും വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന പ്രവർത്തനം നാളെ ആരംഭിക്കും.

20 വരെയാണ് ഈ സൗകര്യം. 

കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10,960 പേരാണ് 85+, ഭിന്നശേഷിക്കാർ എന്ന വിഭാഗങ്ങളില്‍ പോസ്റ്റല്‍ ബാലറ്റിന് അർഹരായിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെയാണ് ഏഴ് നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.

ഒരു ടീമില്‍ രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വീഡിയോഗ്രാഫർ, പോലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവർ ഉണ്ടാകും. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികള്‍ക്കും ഇവർക്കൊപ്പം പോകാം. ഈ 149 ടീമുകള്‍ക്ക് നാളെ രാവിലെ അതാത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. തുടർന്ന് ഈ ടീം അർഹരായവരുടെ വീടുകള്‍ സന്ദർശിച്ച്‌ വോട്ടു ചെയ്യിക്കും. വോട്ടറെ ഫോണിലൂടെയോ ബിഎല്‍ഒ മാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും. വോട്ട് ചെയ്യിപ്പിച്ചതിനു ശേഷം അന്ന് വൈകുന്നേരം തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപവരണാധികാരിക്ക് കൈമാറുകയും സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയും ചെയ്യും. 

ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കില്‍ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടില്‍ വരികയും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. 

രണ്ടാമത്തെ സന്ദർശനത്തിന്‍റെ തീയതി ആദ്യസദർശന വേളയില്‍ തന്നെ വോട്ടറുടെ വീട്ടുകാരെ അറിയിച്ചിരിക്കും. രണ്ടാമത്തെ സന്ദർശനവേളയിലും വോട്ടർ വീട്ടിലില്ലെങ്കില്‍ പിന്നെ ഒരു അവസരം നല്കുന്നതല്ല. അന്ധതകൊണ്ടോ ശാരീരിക അവശതകള്‍ കൊണ്ടോ സ്വയം വോട്ടു ചെയ്യുവാൻ സാധിക്കുന്നി ല്ലെങ്കില്‍ വോട്ടർക്ക് തന്‍റെ വോട്ട് രേഖപ്പെടുത്തുവാൻ സഹായിയെ വയ്ക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാല്‍ മതി. എന്നാല്‍ സഹായിയായിട്ട് കൂടെ വന്നിരിക്കുന്ന ടീം അംഗങ്ങളെയോ, സ്ഥാനാർഥിയുടെ പ്രതിനിധികളോയോ, സ്ഥാനാർഥിയെയോ വയ്ക്കാൻ പാടില്ല. 

സഹായിക്ക് 18 വയസ് പൂർത്തിയായിരിക്കണം. സഹായിയും സത്യ പ്രസ്താവന എഴുതി ഒപ്പിട്ട് ടീമിന് നല്കണം. കണ്ണൂർ മണ്ഡലത്തില്‍ ആകെ 8457 പേരാണ് 85 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ വിഭാഗത്തി ലേക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി അപേക്ഷിച്ചത്. രേഖകള്‍ പരിശോധിച്ചതിനു ശേഷം 8434 പേർ ഈ വിഭാഗത്തില്‍ അർഹരാണ് എന്ന് കണ്ടെത്തി. ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 3948 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 2526 പേർ രേഖകള്‍ പരിശോധിച്ചതിനു ശേഷം അർഹരാണെന്ന് കണ്ടെത്തി.

Post a Comment

Previous Post Next Post