തളിപ്പറമ്പ്: വാഹനസംബന്ധമായ പരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പുദ്യോഗസ്ഥർ എത്തിയത് ഇൻഷ്വറൻസും പുകപരിശോധന സർട്ടിഫിക്കറ്റുമില്ലാത്ത വാഹനത്തില്‍.
ഇക്കാര്യം തിരിച്ചറിഞ്ഞ ജനം ഉദ്യോഗസ്ഥരെ റോഡില്‍ തടഞ്ഞു വച്ചു. പോലീസെത്തി ലാത്തി വീശി ജനത്തെ പിരിച്ചു വിട്ടശേഷമാണ് ഉദ്യോഗസ്ഥരെ സ്ഥലത്തു നിന്നും മാറ്റിയത്. തളിപ്പറമ്ബ് ദേശീയപാതയില്‍ ഇന്നലെ രാത്രി 9.15 നാണ് സംഭവം.
തളിപ്പറന്പ് മോട്ടോർ വാഹന വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ എംവിഡിയുടെ ഇന്‍റർ സെപ്റ്റർ വാഹനത്തിലെത്തി പരിശോധന നടത്തി പിഴ ഈടാക്കികൊണ്ടിരിക്കുകയായിരന്നു. ഇതിനിടെ ഒരാള്‍ മൊബൈല്‍ ആപ്പില്‍ ഇന്‍റർ സെപ്റ്റ് വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ചു. ഇതില്‍ വാഹനത്തിന്‍റെ ഇൻഷ്വറൻസ് കാലാവധി ആറ് മാസം മുന്പും പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതായുമാണ് രേഖപ്പെടുത്തിയത്.
ഇതോടെ പിഴയ്ക്ക് വിധേയരായവർ മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നേരെ തിരിയുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു. പോലീസെത്തി ജനങ്ങളോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും ജനം പിരിഞ്ഞു പോയില്ല. കൂടുതല്‍ പോലീസെത്തി തടഞ്ഞു വച്ചവരെ ലാത്തി വീശി വിരട്ടിയോടിച്ചാണ് വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലത്തു നിന്നും മാറ്റിയത്.
Post a Comment