വേനല്‍ച്ചൂടില്‍ കണ്ണൂര്‍; ജലക്ഷാമം രൂക്ഷം


കണ്ണൂര്‍: വേനല്‍ കടുത്തതോടെ ജില്ലയില്‍ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷം. മലയോരമേഖലയിലടക്കം വീടുകളിലെ കിണറുകള്‍ വറ്റി വരണ്ടു.
പുഴകളും തോടുകളിലെയും ജലനിരപ്പ് താഴ്ന്നു. സ്വന്തമായി കിണറില്ലാത്തവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജപ്പാന്‍ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച്‌ കഴിയുന്നവര്‍ക്ക് പലയിടത്തും ഇടയ്ക്കിടക്ക് വെള്ളം നിലയ്ക്കുന്ന അവസ്ഥയുണ്ട്. 

ജലക്ഷാമത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കിണറുകളിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയത് ജനങ്ങളില്‍ ആശങ്കയുയർത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിടുന്നത് മലയോര മേഖലയിലാണ്. ആദിവാസികള്‍ ആശ്രയിച്ചിരുന്ന കാഞ്ഞിരക്കൊല്ലി, വഞ്ചിയം വനത്തിലെ നീരുറവകള്‍ വറ്റി. ഇതില്‍ പെപ്പിട്ടായിരുന്നു അവര്‍ വെള്ളം ശേഖരിച്ചത്. ചപ്പാരപ്പടവ് മേഖലയിലെ പല സ്ഥലങ്ങളിലും ശുദ്ധജലം ലഭിക്കാനില്ല. നിടിയേങ്ങ, ചേപ്പറമ്ബ്, മലപ്പട്ടം, കരയത്തുംചാല്‍ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിടിയേങ്ങ സ്വാമിമഠം, ചുഴലി ഭഗവതിക്ഷേത്രം എന്നിവയുടെ പരിസരങ്ങളിലെ വീടുകളിലെ കിണറുകളെല്ലാം വറ്റി. കേളകം, കണിച്ചാര്‍ മേഖലയിലെ കിണറുകളിലും വെള്ളമില്ല. 

പുഴകളിലെയും തോടുകളിലെയും വെള്ളം വറ്റിയതോടെ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ കര്‍ഷകരും ദുരിതത്തിലാണ്. പച്ചക്കറികള്‍ക്ക് ആവശ്യമായ വെള്ളം എത്താത്തതിനാല്‍ വിളകളെല്ലാം ഉണങ്ങി. വാഴക്കര്‍ഷകരാണ് ഏറെ ദുരിതത്തില്‍. കടുത്ത വെയിലില്‍ വാഴകള്‍ ഉണങ്ങി നശിക്കുകയും കുലച്ച വാഴകള്‍ നിലം പൊത്തുകയും ചെയ്തു. ബാങ്കില്‍ നിന്നും മറ്റും വായ്പ എടുത്താണ് പലരും കൃഷി ചെയ്യുന്നത്. ഇതോടെ ഇവരും കനത്ത സാമ്ബത്തിക പ്രയാസത്തിലാണ്. വയലുകളില്‍ വേനല്‍ക്കാലത്ത് കൃഷി ചെയ്ത പച്ചക്കറികളും ജലക്ഷാമംമൂലം പ്രതിസന്ധിയിലാണ്. 

ജില്ലയില്‍ പല പഞ്ചായത്ത് പരിധിക്കുള്ളിലും പൊതുകിണറുകള്‍ ഉണ്ടെങ്കിലും ഇത് സംരക്ഷിക്കപ്പെടുന്നില്ല. പലതും കാടുമൂടിയ അവസ്ഥയിലാണ്. കിണറുകളിലെ ചെളി കോരാത്തതിനാല്‍ ജലലഭ്യതയും കുറവാണ്. ഇത്തരം പരിസരങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ വന്ന് തമ്ബടിച്ച്‌ കിണറുകളില്‍ പ്ലാസ്റ്റിക് കുപ്പികളും മദ്യകുപ്പികളിം സിഗരറ്റുമെല്ലാം നിക്ഷേപിക്കുന്ന സാഹചര്യവുമുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പഞ്ചായത്തുകളിലെ പൊതുകിണറുകള്‍ വൃത്തിയാക്കുനാള്ള ഒരുക്കത്തിലാണ് അധികൃതരും നാട്ടുകാരും.

ജലജീവൻ പദ്ധതി 
വേഗത്തിലാക്കണം

കടുത്ത കുടിവെള്ള ക്ഷാമം നേരിടുമ്ബോഴും ജില്ലയില്‍ ജലജീവൻ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ മാത്രമാണ് ജലജീവന്‍ പദ്ധതി പുരോഗമിക്കുന്നുത്. ചിലയിടത്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്. ചിലയിടത്ത് പൈപ്പ്‌ലൈന്‍ പണി തീര്‍ന്നെങ്കിലും കമ്മിഷന്‍ ചെയ്തിട്ടില്ല. 

ഭൂരിഭാഗം വീടുകളിലും ജല അതോറിറ്റിയുടെ ഗാര്‍ഹിക കണക്ഷനുണ്ട്. എന്നാല്‍, രണ്ടുദിവസം കൂടുമ്ബോഴാണ് പമ്ബിംഗ് എന്ന പ്രശ്‌നമുണ്ട്. ചിലയിടങ്ങളില്‍ പഞ്ചായത്ത് അധികൃതരും മറ്റ് ചേര്‍ന്ന് ടാങ്കറില്‍ വെള്ളം എത്തിക്കുന്നുണ്ട്. വേനല്‍ മുന്‍കരുതലായി ജലജീവൻ മിഷന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കില്ലെന്ന് ജനങ്ങള്‍ പരാതി ഉന്നയിക്കുന്നുണ്ട്.

Post a Comment

Previous Post Next Post