വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരിങ്കല്ലുമായി പോയ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് സഹായം നല്‍കാമെന്ന് അറിയിച്ച് അദാനി ഗ്രൂപ്പ്.
ഒരു കോടി രൂപ സഹായം നല്‍കാമെന്ന് അദാനി ഗ്രൂപ്പ് കുടുംബത്തെ അറിയിച്ചു. അനന്തുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് അദാനി പോർട്ട് അധികൃതർ വിവരമറിയിച്ചത്.
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്ന അനന്തു. മുക്കോല-ബാലരാമപുരം റോഡില്‍ മണലിവിള മുള്ളുമുക്കിലാണ് അപകടം നടന്നത്.
കോളജില്‍ പോകാനായി ബാലരാമപുരത്തേക്ക് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അനന്തു. എതിർ ദിശയില്‍ നിന്നുവരികയായിരുന്ന ലോറിയില്‍ അമിതമായി കരിങ്കല്ലു കയറ്റിയിരുന്നു.
അതില്‍നിന്നു തെറിച്ചുവന്ന വലിയകല്ല് അനന്തുവിന്റെ തലയുടെ മുൻഭാഗത്ത് ഇടിച്ച് നെഞ്ചില്‍ പതിച്ചശേഷം സ്കൂട്ടറിന്റെ ഹാൻഡിലില്‍ വീഴുകയായിരുന്നു.
അതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തെ മതിലില്‍ ഇടിച്ചു മറിഞ്ഞു. അദാനി തുറമുഖത്തിനായി ടെട്രാപോഡ് നിർമ്മിക്കുന്ന കേന്ദ്രത്തിന് മുന്നിലെ റോഡിലെ കുഴിയില്‍ വീണപ്പോഴാണ് ലോറിയില്‍ നിന്നു കരിങ്കല്ല് തെറിച്ചത്.
20 കിലോഗ്രാമോളം ഭാരമുള്ള കല്ലിന്റെ വീഴ്ചയില്‍ അനന്തുവിന്റെ ഹെല്‍മെറ്റ് തകർന്നു. നെഞ്ചിന്റെ ഭാഗത്തെ എല്ലുകള്‍ പൊട്ടുകയും ഹൃദയം, കരള്‍ അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#vizhinjam #accident #adani #group #provide #financial #assistance #rs #1 #crore #family #ananthu
Post a Comment