കണ്ണൂരില്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ 13 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

ഇരിട്ടി:പുന്നാട് ടൗണിലും പരിസര പ്രദേശങ്ങളിലും ഭീതി പടര്‍ത്തി പേപ്പട്ടിയുടെ പരാക്രമം.

വിദ്യാര്‍ത്ഥിയുള്‍പ്പെടെ 13 പേര്‍ക്ക് പട്ടിയുടെ കടിയേറ്റു. 

പുന്നാട് ടൗണ്‍, പുന്നാട് മുത്തപ്പൻ മടപ്പുര, കുഴുമ്ബില്‍ അമ്ബലം മേഖലകളില്‍ രണ്ട് മണിക്കൂര്‍ നേരം ഭീതി പടര്‍ത്തിയ നായെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ 6.30 നും 8.30നും ഇടയിലാണ് നായ് വീട്ടിലും റോഡിലുമായി നാട്ടുകാരെ ആക്രമിച്ചത്. 

പുന്നാട് കോട്ടത്തെകുന്ന് വിഷ്ണു നിവാസില്‍ ഇ. പവിത്രൻ (58), വട്ടക്കയം ധന്യ നിവാസില്‍ കെ. പ്രഭാകരൻ (54), മീത്തലെ പുന്നാട് ലക്ഷംവീട് കോളനിയിലെ കെ. മുഹമ്മദ് (32), പുന്നാട് പൂമരം കിളിയങ്ങാട് ഹൗസില്‍ കെ.സി. സുരേന്ദ്രൻ (60) വിദ്യാര്‍ഥിയും പുന്നാട് സ്വദേശിയുമായ മുഹമ്മദ് സിയാൻ (12), പുന്നാട് പുല്യാഞ്ഞിയോടൻ ഹാസില്‍ കെ. ജയദേവൻ(62), പുരുഷോത്തമൻ(62), മുരളീധരൻ(59),വി. പുരുഷോത്തമൻ(59), മട്ടന്നൂര്‍ കോളജ് റോഡിലെ വിശ്വാസ് ഭവനില്‍ സഫീര്‍(32), കെ.സി രാധാകൃഷ്ണൻ(55), പി.വി ബാബു (58), പടിയൂരിലെ കെ. ഷിജോമോൻ (48) എന്നിവര്‍ക്കാണ് കടിയേറ്റത്. 

പുന്നാട് ടൗണില്‍ ലോട്ടറി സ്റ്റാള്‍ നടത്തുന്ന പവിത്രന്റെ കൈ എല്ലിന് പൊട്ടലുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സതേടി. പുന്നാട് ടൗണിന് അരക്കിലോമീറ്ററിനുള്ളിലുള്ളവര്‍ക്കാണ് കടിയേറ്റത്. 

മിക്കവര്‍ക്കും രാവിലെ ജോലിക്കുപോവുന്നതിനിടെയാണ് കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ച്‌ കടിയേറ്റവരുമുണ്ട്. പ്രഭാത നടത്തത്തിനിറങ്ങിയ പി.വി. ബാബുവിനാണ് ആദ്യം കടിയേറ്റത്.

രാവിലെ 6.30ന് നടത്തം കഴിഞ്ഞ് പുന്നാട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് നായ് ആക്രമിച്ചത്. ഇടതുകാലിന്റെ രണ്ടുഭാഗത്തും കടിയേറ്റു. പിന്നീടാണ് ടൗണില്‍ പുരുഷോത്തമനെയും പവിത്രനെയും മറ്റുള്ളവരെയും കടിച്ചത്. 

കുളുമ്ബില്‍ അമ്ബലത്തിന് സമീപത്ത് കടിയേറ്റ സുരേന്ദ്രനും കൈക്കും കാലിനും പരിക്കുണ്ട്. മക്കള്‍ക്കൊപ്പം എം.ജി കോളജിലെത്തിയതായിരുന്നു പടിയൂര്‍ സ്വദേശിയായ ഷിജോമോൻ. 

ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പുന്നാട് ടൗണിലെത്തിയപ്പോഴാണ് ഷിജോയുടെ കാലിന് കടിയേറ്റത്. രാവിലെ റോഡരികിലെ വീടിന്റെ ഗേറ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥിയായ മുഹമ്മദ് സിയാന് കടിയേറ്റത്. 

പുന്നാട്ടേക്ക് ബൈക്കില്‍ വരുമ്ബോള്‍ കെ. മുഹമ്മദിനെ നായ് ചാടി കടിക്കുകയായിരുന്നു. ചെങ്കല്‍ ലോറിയില്‍ ലോഡിങ് തൊഴിലാളിയായ വട്ടക്കയത്തെ പ്രഭാകരൻ വീട്ടില്‍ നിന്നും ബസില്‍ പുന്നാട് ടൗണില്‍ എത്തി ലോറി കാത്ത് നില്‍ക്കുന്നതിനിടയിലാണ് കടിയേറ്റത്. 

നായ്ക്ക് പേയിളകിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. സീനിയര്‍ വെറ്റിറെനറി സര്‍ജൻ ജോഷിയുടെ നേതൃത്വത്തില്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരിട്ടി ടൗണില്‍ ഉള്‍പ്പെടെ മേഖലയില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്.

#Kannur #13 #people #including #student #bitten #straydog

Post a Comment

Previous Post Next Post