മലയോരമേഖലയില്‍ പുഴകള്‍ വറ്റിത്തുടങ്ങി



ആലക്കോട്: മഴ മാറിയതോടെ മലയോരമേഖലയിലെ പുഴകളില്‍ വെള്ളം വറ്റിത്തുടങ്ങി. മുൻവര്‍ഷങ്ങളെ അപേക്ഷിച്ച്‌ തുലാമഴ കുറഞ്ഞതാണ് പുഴയിലെ വെള്ളം കുറയാൻ കാരണം.


പുഴകളിലെയും തോടുകളിലേയും കിണറുകളിലെയും നീരൊഴുക്ക് കൂടുന്നത് തുലാമഴയിലെ വെള്ളം കൊണ്ടാണ്. 

ജല സംരക്ഷണത്തിന് തീവ്രശ്രമം ഉണ്ടായില്ലെങ്കില്‍ കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റും ജനം ബുദ്ധിമുട്ടേണ്ടി വരും. അനിയന്ത്രിതമായി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുഴയിലെ വെള്ളം പമ്ബ് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജല ക്ഷാമം അതിരൂക്ഷമാകും. പുഴയിലെ ജലം മലിനമാകാതിരിക്കാൻ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ശക്തമായ നടപടി ആവശ്യമായിരിക്കെ അധിക്യതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. 


മുൻകാലങ്ങളില്‍ പുഴയില്‍ വെള്ളത്തിന്‍റെ അളവ് കുറയുന്ന സമയങ്ങളില്‍ മീൻ പിടിക്കുന്നതിനുവേണ്ടി തോട്ടയിട്ടും കുരിശു കലക്കിയും ജലം മലിനമാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട് ഇത് പുഴകളില്‍ മത്സ്യങ്ങള്‍ അടക്കം ചത്തുപൊങ്ങുന്നതിന് കാരണമാകുന്നു. നീരൊഴുക്ക് കുറയുന്നതോടെ പുഴകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു വെള്ളം സംരക്ഷിക്കേണ്ടതുണ്ട്. 


പുഴയിലെ വെള്ളം ക്രമീകരിച്ചു നിര്‍ത്താൻ പുഴയുടെ പല ഭാഗങ്ങളില്‍ മണല്‍ ചാക്കിട്ട് തടയണ നിര്‍മിക്കണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴവെള്ളം മലിനമാകുന്ന തരത്തില്‍ വാഹനങ്ങള്‍ കഴുകുന്നതും ഓലകള്‍ നിക്ഷേപിക്കുന്നതും തടയാൻ നടപടി ഉണ്ടാകേണ്ടതുണ്ട്. കുടക് വനാതിര്‍ത്തില്‍ നിന്ന് ആരംഭിച്ച്‌ മലയോരത്തെ ഉദയഗിരി, ആലക്കോട്, ചപ്പാരപ്പടവ്പഞ്ചായത്തുകളില്‍ കൂടി ഒഴുകി കുപ്പം പുഴയില്‍ എത്തിച്ചേരുന്ന രയറോം പുഴയില്‍ മുൻ കാലങ്ങളില്‍ ഡിസംബറില്‍ നീരൊഴുക്ക് ഉണ്ടാറുള്ളതാണ്, ഈ വര്‍ഷം ക്രമാതീതമായ വെള്ളത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

Post a Comment

Previous Post Next Post