കണ്ണൂരിലെ അതിര്‍ത്തി ഗ്രാമത്തിലെ വിളകള്‍ പിഴുതെറിയും, വഴി തടയും; കര്‍ണാടക വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

കണ്ണൂര്‍: കണ്ണൂരിലെ അതിര്‍ത്തി ഗ്രാമത്തിലെ കര്‍ഷകരുടെ വിളകള്‍ പിഴുതെറിഞ്ഞും വഴി തടഞ്ഞും കര്‍ണാടക വനം വകുപ്പ്.

അയ്യൻകുന്ന്, പാലത്തിങ്കടവ് നിവാസികള്‍ക്കാണ് ഗതികേട്. വീട് നിര്‍മാണം ഉള്‍പ്പെടെ തടഞ്ഞതോടെ ജനകീയ സമിതി പ്രതിഷേധവുമായി രംഗത്ത് എത്തി. കര്‍ണാടകയോട് ചേര്‍ന്നാണ് പാലത്തിങ്കടവ് ബാരാപ്പോള്‍ പുഴയോരം. അയ്യൻകുന്ന് വില്ലേജില്‍ നികുതിയടയ്ക്കുന്ന ഭൂമിയാണ്. ഇവിടെ എന്തുതന്നെ ചെയ്താലും കര്‍ണാടക വനം വകുപ്പ് തടയും.

കൃഷി ഭൂമിയില്‍ കാടുവെട്ടിത്തെളിച്ചപ്പോഴും വനപാലകരെത്തി. ഏഴില്‍ നാല് കുടുംബങ്ങളാണ് കര്‍ണാടക വനം വകുപ്പിന്റെ ഭീഷണിയെത്തുടര്‍ന്ന് ഒഴിഞ്ഞുപോയത്. ഇപ്പോഴിവിടെയുള്ള വിശ്വനാഥന്റെ മരച്ചീനികൃഷി കഴിഞ്ഞ ദിവസം വനപാലകര്‍ പിഴുതെറിഞ്ഞു. കാട്ടിലൂടെ വേണം വിശ്വനാഥന്റെ വീടെത്താൻ.

വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇവര്‍ അനുമതി നിഷേധിച്ചതോടെ പ്ലാസ്റ്റിക് ഷീറ്റിട്ട് മേല്‍ക്കൂരയാക്കേണ്ടി വന്നു. വനപാലകരുടെ അതിക്രമത്തിനെതിരെ പഞ്ചായത്തംഗങ്ങള്‍ അടക്കം ജനകീയ സമിതി ഒത്തുകൂടി. ഇരു സംസ്ഥാനങ്ങളുടെയും വനംവകുപ്പ് അധികൃതരുടെ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്.

Post a Comment

Previous Post Next Post