ആലുവയിലെ പെൺകുട്ടിയുടെ ക്രൂരകൊലപാതകം; പ്രതിക്ക് വധശിക്ഷ വിധിച്ചു

 

കൊച്ചി: ആ പെൺകുഞ്ഞിനെ പിച്ചിച്ചീന്തിയ നരാധമന് തൂക്കുകയർ. ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ വധശിക്ഷ വിധിച്ചത്.

കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് തൂക്കുകയർ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് ജീവപര്യന്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ജീവപര്യന്തം ജീവിതാവസാനം വരെ തടവാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.


പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളിൽ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങൾ ആവർത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളിൽ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ 11-ാം വാർഷികദിനത്തിലാണ് ആലുവ കേസിന്റെ ശിക്ഷാവിധിയെന്നതും പ്രത്യേകതയാണ്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. പത്തുമണിയോടെ തന്നെ ജഡ്ജി കെ.സോമൻ കോടതിയിലെത്തി. പിന്നാലെ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് അടക്കമുള്ളവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കോടതിയിൽ വന്നു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതിയെ ബോധിപ്പിക്കാനായെന്നായിരുന്നു പ്രോസിക്യൂട്ടറുടെ പ്രതികരണം.

അൽപസമയത്തിനകം പ്രതി അസ്ഫാക് ആലത്തിനെയും കോടതിയിൽ എത്തിച്ചു. പോലീസ് ജീപ്പിൽനിന്ന് കോടതിക്കുള്ളിലേക്ക് പ്രതിയെ കൊണ്ടുപോകുന്നതിനിടെ തിക്കിലും തിരക്കിലും ഇയാളുടെ ചെരിപ്പുകളും മാസ്കും നിലത്തുവീണു. വൻ പോലീസ് സന്നാഹമാണ് കോടതി വളപ്പിലുണ്ടായിരുന്നത്. മകളെ പിച്ചിച്ചീന്തിയ ക്രൂരന് കോടതി ശിക്ഷ വിധിക്കുന്നത് കേൾക്കാനായി അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. 

വധശിക്ഷ പോലും പ്രതിക്കുള്ള കുറഞ്ഞശിക്ഷയാണെന്നായിരുന്നു വിധിപ്രസ്താവത്തിന് മുൻപ് കുഞ്ഞിന്റെ അമ്മയുടെ പ്രതികരണം. കുറ്റവാളിയായ അസ്ഫാക് ആലത്തിന് ഇനി ജീവിക്കാൻ അവകാശമില്ലെന്ന് അഞ്ചുവയസ്സുകാരിയുടെ അച്ഛനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post