ഇരിട്ടി: ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയതോടെ കണ്ണൂര്‍ ഉളിക്കലില്‍ നാട്ടുകാര്‍ ആശങ്കയില്‍. ഉളിക്കല്‍ ടൗണിലെ കടകള്‍ അടച്ചിട്ടു.
വയത്തൂര്‍ വില്ലേജിലെ അംഗൻവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി നല്കി.
മലയോര ഹൈവേയോട് ചേര്‍ന്ന ഉളിക്കല്‍ നഗരത്തിന്‍റെ ഒത്തനടുക്കായാണ് കൊമ്ബൻ നിലയുറപ്പിച്ചിരിക്കുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഉളിക്കല്‍. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കാട്ടാന നഗരത്തിലെത്തിയത്. രാവിലെ വിറളിപിടിച്ച് ആന പരക്കം പാഞ്ഞതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
വനംവകുപ്പും പോലീസും ആര്‍ആര്‍സി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചുറ്റും ജനവാസമേഖലയായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ആനയെ വനത്തിലേക്ക് തുരത്തുന്നത് വെല്ലുവിളിയാണ്. മയക്കുവെടി വച്ച് ആനയെ കാട്ടില്‍ കൊണ്ടുവിടുന്നതാണ് പ്രായോഗികമെന്നാണ് കണക്കൂകൂട്ടല്‍. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉടൻ തീരുമാനമെടുക്കും.
ആനയിറങ്ങിയ സാഹചര്യത്തില്‍ ജനങ്ങളോട് ഉളിക്കല്‍ ടൗണിലേക്ക് എത്തരുതെന്നും ആനയെ കാണാൻ കൂട്ടംകൂടരുതെന്നും അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതികള്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ചിരിക്കുകയാണ്.
Post a Comment