ചെമ്പേരി: കാലാവസ്ഥാ വ്യതിയാനവും ഉത്പാദനക്കുറവും മൂലം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ റബര്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
പ്രശ്നങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്താനായി റബര്‍ ഉല്പാദക സംഘം ദേശീയ ഫെഡറേഷന്‍റെ (എൻഎഫ്‌ആര്‍പിഎസ്) ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
ആറ് മാസമായി മുടങ്ങിയിട്ടുള്ള റബര്‍ ഇൻസെന്‍റിവ് തുക ഉടൻ വിതരണം ചെയ്യണമെന്നതാണ് അടിയന്തര ആവശ്യം. കൂടാതെ റബര്‍ ഇറക്കുമതി നിയന്ത്രിക്കുക, വിലസ്ഥിരത ഉറപ്പുവരുത്തുക, സ്പെഷല്‍ സ്കീം സബ്സിഡി നടപ്പാക്കുക, ടാപ്പിംഗ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, അറുപത് വയസ് പൂര്‍ത്തിയായ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ന്യായമായ പെൻഷൻ അനുവദിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര പ്രഖ്യാപനം. ആദ്യഘട്ടമായി കേരള പിറവിദിനമായ നവംബര്‍ ഒന്നിന് രാവിലെ 10ന് ശ്രീകണ്ഠപുരം സബ്ട്രഷറിക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Post a Comment