ന്യൂഡെല്‍ഹി: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ പല സ്മാര്‍ട്ഫോണുകളിലും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചിട്ടുണ്ടാകും.
ഈ സന്ദേശം കണ്ടതോടെ പലരും ആശങ്കാകുലരായി, എന്തെങ്കിലും അടിയന്തരാവസ്ഥ സംഭവിച്ചതായി തോന്നിയിട്ടുണ്ടാവും. ചിലര്‍ വ്യാജമെന്ന് കരുതിയിരിക്കാം. എന്നാല്‍ അങ്ങനെയല്ല, ഈ സന്ദേശത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയാം.
'സെല്‍ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം' വഴി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അയച്ച സാമ്ബിള്‍ ടെസ്റ്റിംഗ് സന്ദേശമാണിത്. ഈ സന്ദേശം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ളതാണ്. അടിയന്തര സാഹചര്യങ്ങളില്‍ മന്ത്രാലയം നടപ്പിലാക്കുന്ന മുന്നറിയിപ്പ് സംവിധാനം പരിശോധിക്കാൻ അയച്ചതാണിത്. പൊതു സുരക്ഷയിലും അത്യാഹിതങ്ങളിലും മുന്നറിയിപ്പ് നല്‍കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
ഇതൊരു ടെസ്റ്റ് സാമ്ബിള്‍ സന്ദേശമാണെന്ന് സന്ദേശത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. വിവിധ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെയും സെല്‍ ബ്രോഡ്കാസ്റ്റ് സിസ്റ്റങ്ങളുടെയും എമര്‍ജൻസി അലേര്‍ട്ട് ബ്രോഡ്കാസ്റ്റിംഗ് ശേഷി പരിശോധിക്കുന്നതിനാണ് ഈ പരിശോധന കാലാകാലങ്ങളില്‍ നടത്തുന്നതെന്ന് ടെലികോം വകുപ്പ് അറിയിച്ചു. ഒരു പ്രദേശത്തെ എല്ലാ മൊബൈല്‍ ഉപകരണങ്ങളിലേക്കും ദുരന്തനിവാരണത്തിനായി പ്രധാനപ്പെട്ട സന്ദേശങ്ങള്‍ അയയ്ക്കാൻ സര്‍ക്കാരിനെ അനുവദിക്കുന്ന സാങ്കേതികവിദ്യയാണ് സെല്‍ ബ്രോഡ്കാസ്റ്റ് അലേര്‍ട്ട് സിസ്റ്റം.
അവശ്യ അടിയന്തര വിശദാംശങ്ങള്‍ സമയബന്ധിതമായി കഴിയുന്നത്ര ആളുകളിലേക്ക് എത്തുന്നുവെന്ന് ഇവ ഉറപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. സാധ്യമായ ഭീഷണികളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ സര്‍ക്കാര്‍ ഏജൻസികളും എമര്‍ജൻസി സര്‍വീസുകളും ഇത് ഉപയോഗിക്കുന്നു. സുനാമി, വെള്ളപ്പൊക്കം, ഭൂകമ്ബം മുതലായവ ഉള്‍പ്പെടെയുള്ള അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കാൻ സെല്‍ സാധാരണയായി ഇത് ഉപയോഗിക്കുന്നു.

Post a Comment