മലയോരത്ത് ചെങ്കണ്ണ് രോഗം പെരുകുന്നു



ആലക്കോട്: ജില്ലയുടെ മലയോര മേഖലകളില്‍ ചെങ്കണ്ണ് രോഗം പെരുകുന്നതായി സൂചന. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ഒട്ടേറെപ്പേരാണു ദിവസവും ചികിത്സ തേടിയെത്തുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികള്‍ കൂടുതലായും എത്തുന്നത്. കുട്ടികളിലും രോഗം വര്‍ധിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്താല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ കരുതല്‍ അത്യാവശ്യമാണന്ന് അധികൃതര്‍ പറയുന്നു. 


എന്താണ് ചെങ്കണ്ണ് ? 


നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ഇത്. വൈറസ്, ബാക്ടീരിയ, വൈറസ് ബാധ എന്നിവകൊണ്ടും രോഗം ഉണ്ടാകാം. ഒരാള്‍ക്കു ബാധിച്ചാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്കും പെട്ടെന്നു പിടിപെടാം. ചികിത്സ ലഭിച്ചാല്‍ മൂന്നുനാലു ദിവസത്തില്‍ മാറും. എന്നാല്‍, സമയോചിതമായ ചികിത്സ ലഭിക്കാതെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രോഗകാരണം ബാക്ടീരിയ ആണെങ്കില്‍ രണ്ടു കണ്ണിലും ബാധിക്കുകയും പീള അധികമായി ഉണ്ടാവുകയും ചെയ്യും. എന്നാല്‍,വൈറസിനാലും ചെങ്കണ്ണ് വരാം. 


ലക്ഷണങ്ങള്‍ 


കണ്ണുകള്‍ക്കു ചൊറിച്ചില്‍, കണ്‍പോളകള്‍ക്കു തടിപ്പ്, കണ്ണിനു ചൂട്, കണ്ണുകളില്‍ ചുവപ്പുനിറം, പീള കെട്ടല്‍, പ്രകാശം അടിക്കുമ്ബോള്‍ അസ്വസ്ഥത, തലവേദന, ചിലര്‍ക്കു വിട്ടുവിട്ടുള്ള പനി. 


നിയന്ത്രണം 


സ്വയംചികിത്സ ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യസമയത്തു മരുന്നുകള്‍ കഴിക്കുക. 


ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കുക, ആഹാരത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക, രാത്രി ഉറക്കം ഉറപ്പാക്കുക, ശരീരത്തിനും കണ്ണുകള്‍ക്കും വിശ്രമം നല്‍കുക 


ചൂടുവെള്ളത്തില്‍ പഞ്ഞി മുക്കി കണ്‍പോളകള്‍ വൃത്തിയാക്കുക, രോഗബാധിതര്‍ ടിവി, കമ്ബ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക 


പടരാതിരിക്കാൻ 


ചെങ്കണ്ണ് രോഗബാധയുള്ളവര്‍ പ്ലെയിൻ കണ്ണടകളോ കൂളിങ് ഗ്ലാസോ ധരിക്കുക. 


വൈറസ് വായുവിലൂടെ പകരുന്നതിനാല്‍ രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. 


രോഗബാധിതര്‍ ഉപയോഗിച്ച സോപ്പ്, തോര്‍ത്ത്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. കണ്ണില്‍ തൊട്ടാല്‍ കൈ കഴുകി വൃത്തിയാക്കുക

Post a Comment

Previous Post Next Post