ആലക്കോട് : മഴ തുടങ്ങിയതോടെ ജില്ലയില്‍ പകർച്ചപ്പനി പടരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസവും നൂറുകണക്കിനാളുകളാണ് ചികിത്സ തേടിയെത്തുന്നത്. കൂടുതലും വൈറല്‍ പനിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനിക്ക് പുറമെ ജലദോഷം, തൊണ്ട വേദന, ചുമ, കഫക്കെട്ട്, നടുവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമുണ്ട്. എന്നാൽ, ചപ്പാരപ്പടവ്, തേർത്തല്ലി മേഖലകളിൽ കൂടുതലായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. പ്രദേശങ്ങൾ സന്ദർശിച്ച് വേണ്ട ബോധവത്കരണം നടത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഓടകളിലും തോടുകളിലും വയലുകളിലും കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നൽകുന്ന നിര്‍ദേശം തൊഴിലുറപ്പു പദ്ധതിയിലും മറ്റും ജോലി ചെയ്യുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും പ്രതിരോധ ചികിത്സ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇത്തരം ജോലികളിൽ ഏർപ്പെടുന്നവർ ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ 100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകള്‍ ജോലിക്ക് ഇറങ്ങുന്നതിന്റെ തലേദിവസം നിർബന്ധമായും കഴിച്ചിരിക്കണം.
6-8 ആഴ്ച വരെ ആഴ്ചയിലൊരിക്കല്‍ വീതം തുടര്‍ച്ചയായി ഗുളികകള്‍ കഴിക്കാം. ഈ ജോലി തുടരുന്നുണ്ടെങ്കില്‍ ചെറിയ ഒരു ഇടവേളയ്ക്കു ശേഷം (രണ്ട് ആഴ്ചയ്ക്കു ശേഷം) വീണ്ടും ഗുളികകള്‍ കഴിക്കണം.പകർച്ച പനികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.

Post a Comment