ടോയ്‌ലറ്റില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാറുണ്ടോ? അനുഭവിച്ചോ!

 


ശുചിത്വവും വൃത്തിയും പാലിക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളം ആണെന്ന് കോവിഡ് മഹാമാരിയ്ക്ക് ശേഷം നമ്മള്‍ എല്ലാവരും മനസ്സിലാക്കിയതാണ്.

മിക്കപ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ദിവസത്തില്‍ ഒന്നിലധികം തവണ കൈകള്‍ വൃത്തിയായി കഴുകുന്നതും നമ്മുടെ ദിനചര്യയുടെ തന്നെ ഭാഗമായി മാറുകയും ചെയ്തു. എന്നാല്‍ ശുചിത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നമ്മള്‍ പാലിച്ചിട്ടും ദശലക്ഷക്കണക്കിന് ബാക്ടീരിയകള്‍ ഇപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടെങ്കിലോ? അത് മറ്റെവിടെയുമല്ല, നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണില്‍ തന്നെയാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.


നിങ്ങള്‍ കൊണ്ടു നടക്കുന്നതില്‍ ഏറ്റവും വൃത്തിയില്ലാത്ത ഒരു വസ്തുവാണ് സ്മാര്‍ട്ട് ഫോണ്‍ എന്ന് തന്നെ പറയേണ്ടിവരും. കാരണം ഒരു ടോയ്ലറ്റ് സീറ്റിന് സമാനമായി ധാരാളം ബാക്ടീരിയകളെയും അണുക്കളുടെയും വാസസ്ഥലമാകാൻ സ്മാര്‍ട്ട് ഫോണിന് കഴിയും. NordVPN നടത്തിയ പഠനം അനുസരിച്ച്‌ 10-ല്‍ 6-പേരും വാഷ് റൂമിലേക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കൊണ്ടുപോകുന്നവരാണ്. ഇതില്‍ യുവാക്കള്‍ ആണ് ഭൂരിഭാഗവും. ഈ ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ 61.6 ശതമാനം പേരും ടോയ്‌ലറ്റ് സീറ്റിലിരുന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇൻസ്റ്റാഗ്രാം എന്നിവ പരിശോധിക്കാറുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.


കൂടാതെ 33.9% ആളുകള്‍ ടോയ്‌ലറ്റില്‍ ഇരുന്ന് ഫോണില്‍ കറണ്ട് അഫേഴ്സ് വായിക്കുമെന്നും 22.5% ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സന്ദേശമയക്കുകയോ വിളിക്കുകയോ ചെയ്യാറുണ്ടെന്നും കണ്ടെത്തി. സ്മാര്‍ട്ട്ഫോണ്‍ ആസക്തി എന്ന് പറയുന്നത് ഒരു വലിയ പ്രശ്നമാണെങ്കിലും അതിലുപരി ടോയ്‌ലറ്റിലെ ഈ ശീലം സ്മാര്‍ട്ട് ഫോണിനെ മാരകമായ ബാക്ടീരിയകളുടെയും അണുക്കളുടെയും ഉറവിടമാക്കി മാറ്റുന്നു എന്നതിലാണ് യഥാര്‍ത്ഥ അപകടം ഒളിഞ്ഞിരിക്കുന്നത്.


ടോയ്ലറ്റ് സീറ്റില്‍ ഇരുന്ന് ആളുകള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് വഴി ബാക്ടീരിയകളും രോഗാണുക്കളും അവരുടെ കൈകളിലൂടെ സ്മാര്‍ട്ട്‌ഫോണിന്റെ ഉപരിതലത്തിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് ദിവസം മുഴുവൻ ആളുകള്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ ഈ ബാക്ടീരിയകള്‍ അവരുടെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളിലേക്ക് പ്രവേശിക്കുകയും തുടര്‍ന്ന് രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതേസമയം 28 ദിവസം വരെ മൊബൈല്‍ ഫോണ്‍ സ്ക്രീനുകളില്‍ രോഗാണുക്കള്‍ക്ക് ജീവിക്കാൻ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


“സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ പത്തിരട്ടി വരെ അണുക്കളെ വഹിക്കാൻ കഴിയുമെന്നത് സ്ഥാപിതമായ ഒരു വസ്തുതയാണ്. ടച്ച്‌സ്‌ക്രീനുകളെ ‘ഡിജിറ്റല്‍ യുഗത്തിലെ കൊതുക്’ എന്ന് വിശേഷിപ്പിച്ചത് പകര്‍ച്ചവ്യാധിയുടെ വാഹകരാണ് എന്നതുകൊണ്ട് തന്നെ ആണെന്ന് അണുബാധ നിയന്ത്രണ വിദഗ്ധൻ ഡോ ഹ്യൂ ഹെയ്ഡൻ വ്യക്തമാക്കി. കൂടാതെ ടോയ്‌ലറ്റ് സീറ്റുകളില്‍ സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള അപകടകാരികളായ അണുക്കള്‍ അടങ്ങിയിരിക്കാം.


ഇവ മൂത്രനാളിയിലെ അണുബാധ, വയറുവേദന, വയറിളക്കം, മറ്റ് അണുബാധകള്‍, ഭക്ഷ്യവിഷബാധ, കുരുക്കള്‍ പോലുള്ള ചര്‍മ്മ അണുബാധകള്‍, സൈനസൈറ്റിസ് പോലുള്ള അണുബാധകള്‍ തുടങ്ങി മറ്റ് സങ്കീര്‍ണ്ണതകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കും. അതിനാല്‍ ഈ അപകടം ഒഴിവാക്കാൻ നിങ്ങളുടെ ഫോണ്‍ വാഷ്റൂമിലേക്ക് കൊണ്ടുപോകാതിരിക്കുക. ഫോണുകള്‍ മാത്രമല്ല നിങ്ങളുടെ ഇയര്‍ബഡുകളോ ഗാഡ്‌ജെറ്റുകളോ ബാത്റൂമിലേക്ക് കൊണ്ടുപോകുന്നതും ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള വിനോദങ്ങള്‍ ഒഴിവാക്കി ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നല്‍കാൻ ശ്രമിക്കുക.

Post a Comment

Previous Post Next Post