തിരുവനന്തപുരം: കേരളത്തിലെവിടെയും കുറഞ്ഞ ചിലവില്‍ കൊറിയര്‍ എത്തിക്കാനുള്ള കെഎസ്‌ആര്‍ടിസിയുടെ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സര്‍വീസിന് തുടക്കമാകും.
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കുമെന്നാണ് കെഎസ്‌ആര്‍ടിസി നല്‍കുന്ന ഉറപ്പ്. പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് 11 മണിക്ക് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍വഹിക്കും.
രാവിലെ 11 മണിക്ക് കെഎസ്‌ആര്‍ടിസി തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ വെച്ചാണ് കെഎസ്‌ആര്‍ടിസിയുടെ കൊറിയര്‍ ആൻഡ് ലോജിസ്റ്റിക്സ് സര്‍വീസിന്റെ ഉദ്‌ഘാടനം നടക്കുക. മുൻപ് കെഎസ്‌ആര്‍ടിസി നടത്തിയിരുന്ന കൊറിയര്‍ സര്‍വീസിന്റെ വിപുലവും വേഗത്തിലുള്ളതുമായ സര്‍വീസിനാണ് ഇപ്പോള്‍ തുടക്കമാകുന്നത്. സ്വകാര്യ കമ്ബനികളെക്കാള്‍ കുറഞ്ഞ ചിലവില്‍ സാധനങ്ങള്‍ അയക്കാനാകും.
ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ് നടത്തുക. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസില്‍ തന്നെയാണ് അയക്കാനും വാങ്ങാനുമുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കൊറിയര്‍ ബുക്ക് ചെയ്‌താല്‍ അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും ട്രാക്കിങ് അപ്ഡേറ്റുകള്‍ മെസേജായി ലഭിക്കും.
ആള് നേരിട്ട് എത്തിയാല്‍ മാത്രമേ കൊറിയര്‍ സ്വീകരിക്കാൻ സാധിക്കൂ. സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് വേരിഫൈ ചെയ്ത ശേഷമാകും സാധനം കൈമാറുക. അതുവഴി അയക്കുന്ന കൊറിയറിന്റെ സുരക്ഷാ ഉറപ്പാക്കാനാണ് ശ്രമം. മൂന്ന് ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.
അതേസമയം, കേരളത്തിന് പുറമെ ബെംഗളൂരു, മൈസൂരു, കോയമ്ബത്തൂര്‍, തെങ്കാശി, നാഗര്‍കോവില്‍ തുടങ്ങിയ ഇടങ്ങളിലേക്കും കൊറിയര്‍ സര്‍വീസ് നടത്തും.
Post a Comment