ആലക്കോട് : കുടക് വനാതിർത്തി മേഖലയിലെ കാപ്പിമല, മഞ്ഞപ്പുല്ല്, മുട്ടത്താംവയൽ മേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ കടന്ന് വൻനാശം വരുത്തി. തിങ്കളാഴ്ച ഉച്ചയോടെ വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ നാട്ടുകാർ ആനക്കൂട്ടത്തെ തുരത്തി കാട്ടിലേക്ക് ഓടിച്ചു. ആനക്കൂട്ടം വീണ്ടും വന്നേക്കുമെന്ന ഭീതിയിലാണ് കർഷകർ.
അപ്പർ ചീക്കാട് ആദിവാസി കോളനി വഴിയാണ് ആനകൾ മഞ്ഞപ്പുല്ല്, മുട്ടത്താംവയൽ, പൈതൽകുണ്ട് പ്രദേശങ്ങളിൽ എത്തിയത്. കൃഷിക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകൾ പൂർണമായും നശിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം മൂലം നാണ്യവിളകൾ നശിച്ച പ്രദേശത്തെ കർഷകരുടെ ഏകവരുമാനമാർഗമായ വാഴക്കൃഷിക്കാണ് കാട്ടാനക്കൂട്ടം ഏറ്റവും കൂടുതൽ നാശം വരുത്തിയത്.
ലക്ഷങ്ങൾ കടമെടുത്ത് കൃഷിചെയ്ത ഏക്കർകണക്കിന് കൃഷി ഒറ്റ രാത്രികൊണ്ടാണ് തകർത്തത്. ചീക്കാട് ഭാഗത്ത് ഞായറാഴ്ച രാത്രി കൃഷിയിടത്തിൽ കയറിയ പന്ത്രണ്ടോളം ആനകളെയാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് വനത്തിലേക്ക് ഓടിച്ചത്.
വനം വകുപ്പും പഞ്ചായത്തുകളും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കളക്ടർ, ഡി.എഫ്.ഒ., റേഞ്ച് ഓഫീസർ, ആലക്കോട്, ഉദയഗിരി പഞ്ചായത്ത് ഭരണസമിതികൾ എന്നിവരോട് കാപ്പിമല -മഞ്ഞപ്പുല്ല്-പൈതൽമല വികസനസമിതി ആവശ്യപ്പെട്ട് നിവേദനം നൽകി. വിജയഗിരി സെയ്‌ന്റ് ജോസഫ്സ് ഇടവക വികാരി ഫാ. ജോസഫ് കുത്തുളി, വികസനസമിതി പ്രസിഡന്റ് റോയി ഈറ്റയ്ക്കൽ, സെക്രട്ടറി അഡ്വ. ക്രിസ്റ്റീൻ പുത്തൻപുര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Post a Comment