വന്ദേഭാരതില്‍ എം പിയുടെ പോസ്റ്റര്‍ പതിച്ച കേസ്; പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപ വീതം പിഴ

 


പാലക്കാട്: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വി കെ ശ്രീകണ്ഠന്‍ എം പി യുടെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്ബുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകന്‍കണ്ടത്തില്‍ മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്. 


റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ കോടതിയാണ് ജാമ്യത്തില്‍ വിട്ടത്. അഞ്ച് പേരില്‍ നിന്നും 1000രൂപ വീതം പിഴ ഈടാക്കി. കൂടാതെ കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ ആര്‍പിഎഫ് കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145സി( യാത്രക്കാരെ ശല്യപ്പെടുത്തുക), 166 ( ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക), റെയില്‍വേസ്ഥലത്ത് അതിക്രമിച്ച്‌ കയറുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.


ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ വേളയിലാണ് വി കെ ശ്രീകണ്ഠന്‍ എം പിയുടെ പോസ്റ്ററുകള്‍ വന്ദേ ഭാരത് ട്രെയിനില്‍ ഒട്ടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. പോസ്റ്റര്‍ പതിച്ചത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ബിജെപി സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും എം പി പറഞ്ഞിരുന്നു. ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതിന് മുന്‍പ് ആര്‍പിഎഫ് പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു.



Post a Comment

Previous Post Next Post