സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു



കണ്ണൂര്‍: ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരന്‍ എന്ന മൂര്‍ക്കോത്ത് വേങ്ങക്കണ്ടി ശങ്കരന്‍ (എം.വി.ശങ്കരന്‍-99) അന്തരിച്ചു.


രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ പയ്യാമ്ബലത്ത് നടത്തും.


ഇന്ത്യന്‍ സര്‍ക്കസിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. 1924 ജൂണ്‍ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയില്‍ കവിണിശ്ശേരി രാമന്‍ നായരുടെയും മുര്‍ക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം.


ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴില്‍ 3 വര്‍ഷം സര്‍ക്കസ് പഠിച്ചു. സര്‍ക്കസ് ജീവിതമാര്‍ഗമാക്കാന്‍ ശ്രമിക്കാതെ രണ്ടു വര്‍ഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടര്‍ന്നു കടപൂട്ടി. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന ശങ്കരന്‍ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.


മനസ്സില്‍നിന്നു മായാത്ത സര്‍ക്കസ് സ്വപ്നങ്ങളുമായി 1946ല്‍ അദ്ദേഹം തലശ്ശേരിയില്‍ തിരിച്ചെത്തി. എന്നാല്‍ സര്‍ക്കസ് ഗുരുവായ കുഞ്ഞിക്കണ്ണന്‍ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എം.കെ.രാമനാണ് തുടര്‍പരിശീലനം നല്‍കിയത്.


രണ്ടു വര്‍ഷത്തിനു ശേഷം കല്‍ക്കത്തയിലെത്തി ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായി ചേര്‍ന്നു. പിന്നീട് നാഷനല്‍ സര്‍ക്കസില്‍. ഹൊറിസോണ്ടല്‍ ബാര്‍, ഫ്ലയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളില്‍ വിദഗ്ധനായിരുന്നു ശങ്കരന്‍. റെയ്മന്‍ സര്‍ക്കസിലും അദ്ദേഹം ഏറെ നാള്‍ ജോലിചെയ്തു.


1951ല്‍ വിജയ സര്‍ക്കസ് കമ്ബനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് തന്റെ ജന്മരാശിയായ ജെമിനി എന്നു പേരിട്ടു. 1951ഓഗസ്റ്റ് 15ന് ഗുജറാത്തിലെ ബില്ലിമോറയിലായിരുന്നു ആദ്യ പ്രദര്‍ശനം. 1977 ഒക്ടോബര്‍ രണ്ടിന് അദ്ദേഹം രണ്ടാമത്തെ സര്‍ക്കസ് കമ്ബനിയായ ജംബോ സര്‍ക്കസ് ആരംഭിച്ചു. പിന്നീട് ഗ്രേറ്റ് റോയലും. സര്‍ക്കസിന് നല്‍കിയ സമഗ്രസംഭാവനയെ മാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയിരുന്നു.


ഭാര്യ: പരേതയായ ശോഭന. മക്കള്‍: അജയ് ശങ്കര്‍, അശോക് ശങ്കര്‍ (ഇരുവരും ജെമിനി ഗ്രാന്‍ഡ്, ജംബോ സര്‍ക്കസുകളുടെ മാനേജിങ് പാര്‍ട്ണര്‍മാര്‍), രേണു ശങ്കര്‍ (ഓസ്ട്രേലിയ). മരുമക്കള്‍: പൂര്‍ണിമ അജയ്, സുനിത അശോക്, പ്രദീപ്.

Post a Comment

Previous Post Next Post