തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച അത്യാധുനിക കാമറകള്‍ക്ക് പ്രവര്‍ത്തനാനുമതി.
ഗതാഗത വകുപ്പിന്റെ 726 എഐ കാമറകള്‍ക്കാണ് പ്രവര്‍ത്താനാനുമതി നല്‍കിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കണ്‍ട്രോള്‍ റൂമുകളുമായി ബന്ധിപ്പിക്കുന്നതിലെ പ്രശ്‌നങ്ങളും പിഴ വിവരം അറിയിക്കുന്ന ഓട്ടോമാറ്റിക് സംവിധാനവും പ്രവര്‍ത്തിക്കാത്തതുമാണ് പിന്നെയും വൈകാന്‍ കാരണം.
ദേശീയ, സംസ്ഥാന- ജില്ലാ റോഡുകളുടെ സൈഡില്‍ വാഹനങ്ങളുടെ ചിത്രം പൂര്‍ണമായും വ്യകതമയും പതിയും വിധമാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 675 കാമറകള്‍ ഹെല്‍മറ്റ് ഉപയോഗിക്കാതെയുള്ള യാത്ര, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോവുന്ന വാഹനങ്ങള്‍ തുടങ്ങിയവ കണ്ടുപിടിക്കാനായി ഉപയോഗിക്കും. അനധികൃത പാര്‍ക്കിങ് കണ്ടുപിടിക്കുന്നതിനായി 25 കാമറകളും. അമിത വേഗതയില്‍ പോവുന്ന വാഹനങ്ങള്‍ കണ്ടുപിടിക്കുന്നതിനായി നാല് ഫിക്‌സഡ് കാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള നാല് കാമറകള്‍ക്കുമാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. സേഫ് കേരള മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിനാണ് നിരീക്ഷണ ചുമതല.
എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമും ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. കാമറയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് കെല്‍ട്രോണ്‍ ചുമതലപ്പെടുത്തിയ ജീവനക്കാര്‍ നോട്ടീല് അയക്കും. നിയമലംഘനം കണ്ടെത്തിയാലുടന്‍ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തും.

Post a Comment