ചെറുപുഴ:കപ്പയുടെ വില കിലോയ്ക്ക് 20 രൂപയിൽനിന്ന് 50 രൂപയായി ഉയർന്നു. ഉണക്കക്കപ്പയ്ക്ക് 100 രൂപയാണ് കിലോയ്ക്ക് വില. ഉയർന്ന വില നൽകിയാലും ഗ്രാമീണരുടെ ഇഷ്ടഭക്ഷണമായ കപ്പ ആവശ്യത്തിന് കിട്ടുന്നില്ല.
മുൻവർഷങ്ങളിൽ വിലയിടിഞ്ഞതും കാട്ടുപന്നികളുടെയും മുള്ളൻപന്നികളുടെയും ശല്യവും വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കാരണം കൃഷി കുറഞ്ഞതാണ് കപ്പവില കൂടാൻ കാരണം. വില വർധന കപ്പകൊണ്ടുള്ള വിഭവനിർമാണത്തെയും ബാധിച്ചു.
കോവിഡ് കാലത്ത് വ്യാപകമായി കപ്പക്കൃഷി ചെയ്യാതിരുന്നെങ്കിലും കാര്യമായ വില ലഭിച്ചില്ല. കോവിഡ് കാലത്ത് കപ്പയുടെ മൊത്തവില 10 രൂപ വരെ താഴ്ന്നിരുന്നു. അന്ന് 20 രൂപയ്ക്കായിരുന്നു ചില്ലറവില്പന. അന്ന് വാങ്ങാൻ ആളില്ലാതെ വന്നപ്പോൾ കിട്ടിയ വിലയ്ക്ക് കപ്പ വിൽക്കാൻ കർഷകർ നിർബന്ധിതരായി.
ഉത്പാദനച്ചെലവിന് ആനുപാതികമായി വില കിട്ടാതായതോടെ പലരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. വിപണിയിൽ കപ്പവില ഉയർന്നതോടെ കർഷകന് വിൽക്കാൻ കപ്പയില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മാനന്തേരി മുടപ്പത്തൂർ, വട്ടോളി, അക്കര വട്ടോളി, ചെള്ളത്ത് വയൽ, പരശൂർ, തൊടീക്കളം, ഇടുമ്പ പ്രദേശങ്ങളിൽ മുൻപ് വ്യാപകമായി കപ്പകൃഷി നടത്തിയിരുന്നു.
ഇപ്പോൾ ഇവിടങ്ങളിൽ നാമമാത്രമായ കൃഷിയാണുള്ളത്. വീട്ടുപറമ്പുകളിൽ സ്വന്തം ആവശ്യത്തിന് മാത്രമണ് ഇപ്പോൾ പലരും കപ്പകൃഷി ചെയ്യുന്നത്. പറമ്പിന് ചുറ്റും സാരികെട്ടി സംരക്ഷണം ഉറപ്പാക്കിയാണ് നാട്ടുകാർ കൃഷി നടത്തുന്നത്. രാത്രി കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ ഒരു രാത്രി കൊണ്ട് വിളകൾ പൂർണമായും നശിപ്പിക്കുന്ന സ്ഥിതിയുണ്ട്.
മലപ്പുറത്തുനിന്നും കർണാടകയിൽനിന്നുമാണ് ഇപ്പോൾ കപ്പ വരുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഓൺലൈൻ വ്യാപാരസൈറ്റിൽ കപ്പയുടെ കമ്പിന് അഞ്ച് എണ്ണത്തിന് 450 രൂപയാണ് വില. മുൻവർഷങ്ങളിലെ വിലക്കുറവും വന്യമൃഗശല്യവും കാലാവസ്ഥാവ്യതിയാനവും കർഷകരെ കൃഷിയിൽനിന്നകറ്റി.
.jpeg)
Post a Comment