പ്രിയനടന്‍ മാമുക്കോയ ഇനി ഓര്‍മ ; ഖബറടക്കം ഇന്ന് രാവിലെ 10ന്‌




മലയാള സിനിമയില്‍ ചിരി പടര്‍ത്തിയ നടന്‍ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട് മേയ്ത്ര ആശുപത്രിയില്‍ ബുധന്‍ പകല്‍ 1.10 ന് ആയിരുന്നു മരണം.

തിങ്കള്‍ രാത്രി മലപ്പുറം വണ്ടൂര്‍ പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അര്‍ബുദബാധയെ അതിജീവിച്ചാണ് സിനിമയില്‍ വീണ്ടും സജീവമായത്. ഭാര്യയും മക്കളും മരുമക്കളും ഉള്‍പ്പെടെയുള്ളവര്‍ അന്ത്യനിമിഷം ഒപ്പമുണ്ടായി. കോഴിക്കോട് ടൗണ്‍ഹാളില്‍ ബുധന്‍ വൈകിട്ട് പൊതുദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് ബേപ്പൂര്‍ അരക്കിണര്‍ "അല്‍സമാസ്' വീട്ടിലേക്ക് കൊണ്ടുപോയി. വ്യാഴം രാവിലെ പത്തിന് കണ്ണംപറമ്ബ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കം. 


കല്ലായിയില്‍ മരം അളവുകാരനായും നാടകനടനായും ജീവിതം തുടങ്ങി വെള്ളിത്തിരയിലെത്തിയ മാമുക്കോയ നാലുപതിറ്റാണ്ടിനിടെ അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു. ‘ഇന്നത്തെ ചിന്താവിഷയ’ത്തിലെ അഭിനയത്തിന് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടി. നിലമ്ബൂര്‍ ബാലന്റെ ‘അന്യരുടെ ഭൂമി’യാണ് ആദ്യചിത്രം. ‘പെരുമഴക്കാല’ത്തിലെ അഭിനയത്തിന് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. നായകകഥാപാത്രത്തെ അവതരിപ്പിച്ച "ഉരു'വാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ബഷീറിനെക്കുറിച്ചുള്ള ‘ചോന്നമാങ്ങ’ ഡോക്യുഫിക്ഷനിലാണ് ഒടുവില്‍ അഭിനയിച്ചത്. മാമുക്കോയ എന്ന പേരില്‍ താഹ മാടായി ജീവചരിത്രം രചിച്ചിട്ടുണ്ട്. അബുദാബി കലാരത്നം പുരസ്കാരമടക്കമുള്ള ബഹുമതികള്‍ നേടി. ഫ്രഞ്ച് ഭാഷാ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.


മമ്മദിന്റെയും ഇമ്ബച്ചി ആയിശയുടേയും മകനായി 1946 ല്‍ കോഴിക്കോട് പള്ളിക്കണ്ടിയിലാണ് ജനനം. ഭാര്യ: സുഹ്റ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്. മരുമക്കള്‍: ജസി, ഹബീബ് (കോഴിക്കോട്), സക്കീര്‍ ഹുസൈന്‍ (കെഎസ്‌ഇബി, വെസ്റ്റ്ഹില്‍), ഫസ്ന (പുറമേരി).

Post a Comment

Previous Post Next Post