സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പോലീസിൽ പരാതി നല്‍കി സിപിഎം



കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് ആരോപണത്തില്‍ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ വക്കീല്‍ നോട്ടിസിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ സിപിഎം തളിപ്പറമ്ബ് ഏരിയ കമ്മിറ്റി പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും എംവി ഗോവിന്ദനും എതിരായ അപവാദ പ്രചാരണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് ഏരിയ സെക്രട്ടറി കെ സന്തോഷ് പൊലീസ് കേസ് നല്‍കിയത്. 


തളിപ്പറമ്പ് എസ്‌എച്ച്‌ഒയ്ക്കാണ് പരാതി. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെ 30 കോടി വാഗ്‌ദാനം ചെയ്തെന്ന് സുരേഷ് പിള്ള പറഞ്ഞെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍. ഇതില്‍ കഴിഞ്ഞ ദിവസം ഗോവിന്ദന്‍ ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ്. വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന തനിക്ക് സ്വപ്‌നയുടെ പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാണിച്ചാണ് എംവി ഗോവിന്ദന്‍ നോട്ടിസയച്ചത്. 


ആരോപണം പിന്‍വലിച്ച്‌ മാധ്യമങ്ങളിലൂടെ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സ്വപ്‌നയുടെ പരാമര്‍ശം വസ്‌തുവിരുദ്ധവും തെറ്റുമാണെന്നും നോട്ടിസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരോപണത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് സ്വപ്‌ന ഉറപ്പിച്ചു പറഞ്ഞത്തോടെയാണ് സിപിഎമ്മും പരാതി നല്‍കിയത്. വിജേഷ് പിള്ളയുടെ പരാതിയില്‍ സ്വപ്‌നയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. 


മുഖ്യമന്ത്രിക്കും എംവി ഗോവിന്ദനുമെതിരെ ഗുരുതര ആരോപണം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും വീണ്ടും വെല്ലുവിളിച്ച്‌ മാര്‍ച്ച്‌ ഒന്‍പതിനാണ് സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിച്ച്‌ ബെംഗളൂരു വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനമുണ്ടായി. എന്നാല്‍, മുഖ്യമന്ത്രി മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ഇടപാടുകള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരും വരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.


Post a Comment

Previous Post Next Post