വിഷപ്പുകയില്‍ മുങ്ങി കൊച്ചി; നിര്‍ദേശങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു



കൊച്ചി: കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നു.

നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കി.പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുകയുന്നതിനാലാണ് വിഷപ്പുകയ്ക്ക് ശമനമില്ലാത്തത്. പ്ലാന്റിലെ 30ശതമാനം പ്രദേശങ്ങളിലും ഇപ്പോഴും കനത്ത പുകയാണ്.

ഇരുമ്ബനം, ബ്രഹ്‌മപുരം, എരൂര്‍, അമ്ബലമേട് എന്നീ ഭാഗങ്ങളില്‍ ഇന്നലെയും ശക്തമായ പുക ഉയര്‍ന്നിരുന്നു. വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് 300ല്‍ അധികം പേരാണ് ചികിത്സ തേടി ആശുപത്രികളിലെത്തിയതെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ശ്വാസ തടസം, ഛര്‍ദ്ദി, തലവേദന, തൊണ്ട വേദന, വയറിളക്കം, ചൊറിച്ചില്‍, ദേഹാസ്വാസ്ഥ്യം എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന രോഗ ലക്ഷണങ്ങള്‍. ആസ്മയും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു


പുതിയ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ചുമതലയേറ്റതിന് പിന്നാലെ അദ്ദാഹം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ചുമതലയേറ്റ ശേഷം കളക്ടര്‍ പ്രതികരിച്ചു. ബ്രഹ്‌മപുരത്ത് മുന്‍ കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.


Post a Comment

Previous Post Next Post