തൂക്കം 280 കിലോ; കണ്ണൂരിന് മധുരവിസ്മയമായി എഴുന്നൂറടി നീളത്തിലുളള കേക്ക്

 


കണ്ണൂര്‍: കണ്ണൂരിലെ ജനങ്ങളില്‍ വിസ്മയം നിറച്ച് ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനായി ബ്രൗണിസ് കേക്ക് പ്രദര്‍ശിപ്പിച്ചു. രുചി നിറച്ച് നീളത്തില്‍ നിറഞ്ഞ് നിന്ന് ബ്രൗണ്‍ നിറമുള്ള മുന്തിരിയും അണ്ടി പരിപ്പും പൊന്തി നില്‍ക്കുന്ന ഭീമന്‍ കേക്കാണ് അത്ഭുതമായി മാറിയത്. ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലെ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രൗണി കേക്കാണ് ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.


രാജ്യത്ത് ആദ്യമായി കേക്ക് നിര്‍മിച്ച് മധുരിക്കും ചരിത്രം സൃഷ്ടിച്ച തലശേരി മമ്പളളി ബാപ്പുവിന്‍റെ പിന്മുറക്കാരാണ് 700 അടി നീളമുളള ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ സാധ്യതയുളള കേക്കിന് രൂപം നല്‍കിയത്. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ 280 കിലോ വരുന്ന കേക്കിന്‍റെ നിര്‍മാണം കോഴിക്കോട് കൊച്ചിന്‍ ബേക്കറി ഡയറക്ടര്‍ എം.പി. രമേഷിന്‍റെയും കണ്ണൂര്‍ ബ്രൗണീസ് ബേക്കറി ഡയറക്ടര്‍ എം.കെ. രഞ്ജിത്തിന്‍റെയും മേല്‍നോട്ടത്തിലാണ് നടന്നത്. സ്വാതന്ത്യത്തിന്‍റെ 75ാം വാര്‍ഷികത്തിന്‍റെ ഭാഗമായുളള ചരിത്ര ദൃശ്യങ്ങള്‍ അടങ്ങിയ 900 ചിത്രങ്ങള്‍ കേക്കില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഇന്ത്യന്‍ കലാരംഗത്തിലെ അപൂര്‍വ്വ വ്യക്തിത്വങ്ങളുടെ ദൃശ്യങ്ങളും കായികരംഗത്ത് മികവ് തെളിയിച്ച വനിതകളുടെ ചിത്രങ്ങളുമുണ്ട്.


36 ജീവനക്കാര്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താണ് കേക്ക് നിര്‍മിച്ചത്. ചോക്‌ലേറ്റാണ് പ്രധാനമായും ഇതിനായി ഉപയോഗിച്ചത്. കശുവണ്ടി, സസ്യ എണ്ണ, വെണ്ണ എന്നിവയും ചേര്‍ത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കേക്കിന്‍റെ നീളവും മറ്റുവിശേഷങ്ങളും രേഖപ്പെടുത്താന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ കണ്ണൂരില്‍ എത്തിയിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കാര്‍ഡിന്‍റെ പ്രതിനിധികളും ഇവരോടൊപ്പമുണ്ട്. ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മേയര്‍ ടി.ഒ. മോഹനന്‍റെ അധ്യക്ഷതയില്‍ കൊച്ചിന്‍ ബേക്കറി ഡയറക്ടര്‍ എം.പി. രമേഷ് കേക്കിന്‍റെ പ്രത്യേകതകള്‍ അവതരിപ്പിച്ചു കൊണ്ടു ഉദ്ഘാടനം ചെയ്തു.


ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിളള മുഖ്യാതിഥിയായി. രാമചന്ദ്രന്‍ കടന്നപ്പളളി എം.എല്‍.എ, മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്, പി.എം. ശങ്കരന്‍, സര്‍ക്കസ് കുലപതി ജമിനി ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു. ബ്രൗണ്‍ ബേക്കറി ഡയറക്ടര്‍ എം.കെ. രഞ്ജിത്ത് സ്വാഗതവും ശരത് വത്‌സരാജ് നന്ദിയും പറഞ്ഞു. നാളെ വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം കഥാകൃത്ത് ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ ഷബീന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ മുഖ്യാതിഥിയാകും


Post a Comment

Previous Post Next Post