കാത്തിരിപ്പിനൊടുവില്‍ അംഗീകാരം ; ഹജ്ജ് വിമാനങ്ങള്‍ക്ക് ഇനി കണ്ണൂരില്‍ നിന്നും പറന്നുയരും



മട്ടന്നൂര്‍ : നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തെ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി ഉള്‍പ്പെടുത്തിയത് ഉത്തരമലബാറിലെ ഉംറ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമായി മാറി.

ഹജ്ജ് വിമാനങ്ങളെത്തുന്നതോടെ കൂടുതല്‍ യാത്രക്കാരും വിമാനസര്‍വീസുകളുമായി വിമാനത്താവളം സജീവമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.


സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ വടക്കെ മലബാറിലാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുളളവര്‍ക്ക് ഇനി ഹജ്ജ് തീര്‍ത്ഥാടനത്തിനായി കൊച്ചിയിലോ, തിരുവനന്തപുരത്തോ പോകേണ്ടിവരില്ല. രാജ്യത്തെ ഹജ്ജ് വിമാനത്താവളങ്ങള്‍ പത്തില്‍ നിന്നും ഇരുപത്തിയഞ്ചായി ഉയര്‍ത്തിയതോടെയാണ് കരിപ്പൂരിനോടൊപ്പം കണ്ണൂരിനും നറുക്ക് വീണത്. നേരത്തെ കരിപ്പൂരിന്റെ പേരിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ കാസര്‍കോടു മുതല്‍ വടകരയിലുളളവര്‍ക്ക് ഏറ്റവും പ്രാപ്യമായ വിമാനത്താവളമെന്ന നിലയിലും ഹജ്ജ് ചെയര്‍മാനായ അബ്ദുളളക്കുട്ടിയുടെ ഇടപെടലിലും കണ്ണൂരിനെ തെരഞ്ഞെടുക്കാന്‍ കാരണമായി. 


തീര്‍ത്ഥാടര്‍ക്കുളള പ്രാര്‍ത്ഥനാ മുറി, പ്രത്യേക ചെക്ക് ഇന്‍ കൗണ്ടര്‍, വിശ്രമമുറികള്‍ എന്നിവ സജ്ജീകരിക്കാന്‍ ടെര്‍മിനല്‍ കെട്ടിടത്തില്‍ സൗകര്യമുണ്ട്. മാത്രമല്ല വലിയ വിമാനങ്ങള്‍ക്ക് വന്നിറങ്ങാനുളള റണ്‍വെയും കണ്ണൂരിന്റെ പ്രത്യേകതയാണ്. കണ്ണൂരിനെ ഹജ്ജ് എംബാര്‍ക്കേഷനായി പരിഗണിക്കുന്നതിന് പരിശോധിക്കാന്‍ കഴിഞ്ഞ മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

Post a Comment

Previous Post Next Post