'സര്‍, എന്റെ മോള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ? എനിക്ക് പരിക്കുണ്ടെന്ന് ഭര്‍ത്താവറിയരുത് അദ്ദേഹം ഹൃദ്‌രോഗിയാ...'; മറുപടി പറയാനാകാതെ മന്ത്രി




തൃശൂര്‍: മറ്റ് കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുത്തി പഠിപ്പിച്ചിരുന്ന മകള്‍ നഷ്ടമായ തീരാവേദനയിലാണ് വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക ആശ അജിത്(40).

ആശയും വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുമ്ബ് വരെ ആശയെ കെട്ടിപ്പിടിച്ച്‌ മകള്‍ അഞ്ജനയും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടവരെ കാണാനെത്തിയ മന്ത്രി കെ രാധാകൃഷ്ണനോട് ആശ ആദ്യം ചോദിച്ചതും തന്റെ മകളെ പറ്റിയായിരുന്നു.


'സര്‍, എനിക്കൊപ്പം മകളും ബസിലുണ്ടായിരുന്നു. അഞ്ജന എന്നാണ് പേര്. അവള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ.' അഞ്ജനയുടെ വിവരമറിയാന്‍ മന്ത്രി ഉടന്‍ തന്നെ ആശുപത്രിയുമായി ബന്ധപ്പെട്ടു. ഫോണ്‍ വച്ചശേഷം സങ്കടകരമായ സത്യം മറച്ചുവച്ച്‌ അദ്ദേഹം പറഞ്ഞു-' അഞ്ജന പാലക്കാട്ടെ ആശുപത്രിയിലുണ്ട്. പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആശുപത്രിക്കാര്‍ പറയുന്നത്.'


തിരിഞ്ഞുനടക്കാന്‍ പോയ മന്ത്രിയോട് ആശ പറഞ്ഞു- 'അവള്‍ക്ക് കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് എനിക്കുറപ്പാണ്. കാരണം എന്റെ സീറ്റില്‍ തന്നെയാണ് അവളും ഇരുന്നത്. എനിക്ക് കാര്യമായ പരിക്കില്ലല്ലോ.' ഒന്നും പറയാതെ നടന്നുനീങ്ങിയ മന്ത്രിയോട് ആശ ഒരു കാര്യം കൂടി ആവശ്യപ്പെട്ടു. 'അപകടത്തില്‍ എനിക്ക് പരിക്കുണ്ടെന്ന വിവരം ഭര്‍ത്താവിനെ അറിയിക്കരുത്. അദ്ദേഹത്തിന് ഹൃദ്‌രോഗമുണ്ട്. ഇതറിഞ്ഞാല്‍ താങ്ങാനുള്ള ശേഷിയുണ്ടാകില്ല.' മറുപടി പറയാനാകാതെയാണ് മന്ത്രി അവിടെനിന്നും പോയത്. ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു അഞ്ജന. അജിത് ആണ് ആശയുടെ ഭര്‍ത്താവ്.

Post a Comment

Previous Post Next Post