കുടിയാൻമല: തളിപ്പറമ്പ് കുറ്റിക്കോൽ ദേശീയപാതയിൽ കഴിഞ്ഞ 29ന് വൈകീട്ട് സ്വകാര്യ ബസ് മറിഞ്ഞ്
മരിച്ച നേഴ്സിന്റെ വീട്ടിലെത്തിയ യുവതി കുഞ്ഞിന്റെ ആഭരണം കവർന്നു. പോലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിൽ പിടിയിലായ യുവതിയെ നേഴ്സിന്റെ ബന്ധുക്കൾ മാപ്പ് നൽകിയതിനെത്തുടർന്ന്
പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്സും നെല്ലിക്കുറ്റി ഏറ്റുപാറ ചക്കാങ്കൽ നിഥിന്റെ ഭാര്യയുമായ ജോബി ജോസഫ് (28)ആണ് അപകടത്തിൽ മരിച്ചത്. മരിച്ചദിനം വീട്ടിലെത്തിയ യുവതി ഏറെ നേരം ജോബിയയുടെ രണ്ട് വയസുള്ള മകൻ എയ്ബലിനെ എടുത്തു നടന്നിരുന്നു. പിന്നീട് കുഞ്ഞിനെ മറ്റൊരു സ്ത്രീ ഏറ്റുവാങ്ങി. ഈ സമയം കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല വസ്ത്രത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു എന്നാൽ അന്ന് ആർക്കും സംശയം തോന്നിയില്ല.ജോബിയയുടെ കൂടെ ജോലി ചെയ്യുന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണ് അവളെന്നായിരുന്നു യുവതി വീട്ടുകാരോട് പറഞ്ഞത്. മൃതദേഹം അടക്കം ചെയ്ത പിറ്റേ ദിവസവും യുവതി വീട്ടിലെത്തി. അന്നും കുഞ്ഞിനെ ഏറെ സമയം എടുത്തു നടക്കുകയും വൈകുന്നേരത്തോടെ തിരിച്ചുപോവുകയും ചെയ്തു.
പിന്നീടാണ് കുഞ്ഞിന്റെ ഒന്നര പവന്റെ അരഞ്ഞാണം കാണാനില്ലെന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
അപ്പോഴാണ് കഴിഞ്ഞദിവസം കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്ത് ഊരിയ നിലയിൽ വസ്ത്രത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് മറ്റൊരു സ്ത്രീ വെളിപ്പെടുത്തിയത്. ഇതോടെ സംശയം തോന്നിയ വീട്ടുകാർ കുടിയാൻമല പോലീസിൽ പരാതി നൽകി. കുടിയാൻമല പോലീസ് പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.യുവതി എത്തിയത് ഒരു സ്കൂട്ടിയിലാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. നെല്ലിക്കുറ്റി ബാങ്കിന്റെ സി.സി.ടി.വിയിൽ നിന്ന് ഈ സ്കൂട്ടിയുടെ ദൃശ്യം ലഭിച്ചു. നമ്പർ വ്യക്തമായതിനെത്തുടർന്ന് സ്കുട്ടിയുടെ
ഉടമസ്ഥയെ കണ്ടെത്തുകയും യുവതിയെ എസ്.ഐ നിബിൻ ജോയിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. കരുവൻചാലിനടുത്ത ഒരു ഗ്രാമത്തിലാണ് 22 കാരിയായ യുവതി താമസിക്കുന്നത്.( പോലീസ് കേസ് ഇല്ലാതെ കൊണ്ട് പേര് പുറത്ത് വിടാൻ പറ്റില്ല) എന്നാൽ ജോബിയ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്ന വീട്ടുകാർ യുവതിക്ക് മാപ്പ് നൽകാൻ തയ്യാറായി. യുവതി അരഞ്ഞാണം തളിപ്പറമ്പിലെ ഒരു ജ്വല്ലറിയിലായിരുന്നു വിറ്റത്. അവർ അരഞ്ഞാണം ഉരുക്കിയിരുന്നു. പകരം മറ്റൊരു അരഞ്ഞാണം നൽകാൻ തയ്യാറായി. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി താക്കീത് നൽകി വിടുകയായിരുന്നു.

Post a Comment