തിരുവനന്തപുരം:കുട്ടികളിലെ ജലദോഷവും ചുമയും കോവിഡിന്റെയും ലക്ഷണമാകാം
സ്കൂൾ തുറന്നശേഷം കുട്ടികളിൽ കൂടുതലായി കാണുന്ന ജലദോഷവും ചുമയും കോവിഡ്കാരണം ആകാമെന്നും ഇത് ഗുരുതരാവസ്ഥയിലാകുന്നില്ലെങ്കിലും കരുതിയിരിക്കണമെന്ന് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. സ്കൂളിൽനിന്നും കുട്ടികളിലൂടെ വൈറസ് വീടുകളിൽ എത്താനും സാധ്യതയുണ്ട്. അതിനാൽ പ്രായമായവർ രോഗം പിടിപെടാതെ സൂക്ഷിക്കണം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക്ഫോഴ്സ് ചെയർമാൻ ഡോ. രാജീവ് ജയദേവന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന വിദഗ്ധ ഡോക്ടർമാരുടെ യോഗത്തിന്റേതാണ് വിലയിരുത്തൽ.
കേരളം അന്താരാഷ്ട്രയാത്രികർ കൂടുതലുള്ള സംസ്ഥാനമായതിനാൽ കൂടുതൽ ജാഗ്രതപുലർത്തണം. കേരളത്തിൽ ടി.പി.ആറിൽ ഗണ്യമായ വർധനയാണുള്ളത്. മഴക്കാലവും സ്കൂൾതുറന്നതും വൈറസുകൾ അതിവേഗം വ്യാപിക്കാൻ കാരണമാകും. പനി, ചുമ, ജലദോഷ ലക്ഷണങ്ങൾ ഉള്ളവർ സ്കൂളിലോ ജോലിക്കോ പോകരുത്. മുഖാവരണം ഉപയോഗിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും വിദഗ്ധസംഘം നിർദേശിച്ചു.

Post a Comment