ന്യൂഡൽഹി: അതിവ്യാപനശേഷിയുള്ള കൊറോണ വകഭേദം എക്സ് ഇ ഗുജറാത്തിൽ ഒരാൾക്ക് ബാധിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്ത് എക്സ്എം വകഭേദത്തിന്‍റെ ഒരു കേസും കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവർ പ്രത്യേക നിരീക്ഷണത്തിൽ തുടരുകയാണ്. ഈ ആഴ്ച ആദ്യം, വിദേശ യാത്രാ ചരിത്രമുള്ള ഒരു രോഗിക്ക് എക്സ് ഇ (XE) വകഭേദം ബാധിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ, ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് നിഷേധിച്ചു.
മുംബൈയിൽ കൊറോണ വൈറസിന്‍റെ എക്സ് ഇ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകളാണ് ആരോഗ്യമന്ത്രാലയം തള്ളിയത്. വകഭേദത്തിന്‍റെ ജീനോമിക് ഘടന എക്സ് ഇ യുടെ ജീനോമിക് ചിത്രവുമായി ബന്ധമില്ലെന്ന് അനുമാനിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുകെയിലാണ് പുതിയ എക്സ്ഇ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഇതുവരെയുള്ള ഏതു വകഭേദത്തേക്കാൾ വ്യാപന ശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
അതേസമയം, മറ്റൊരു കോവിഡ് തരംഗത്തിനു കാരണമാകുന്ന തരത്തിൽ വകഭേദം ശക്തമാണോയെന്നു വ്യക്തമല്ലെന്ന് ഇന്ത്യയിലെ വൈറോളജിസ്റ്റുകൾ പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോണിന്‍റെ ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വ്യാപനത്തിൽ അസാധാരണ കുതിപ്പൊന്നും കണ്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ (എൻസിഡിസി) പൊതുജനാരോഗ്യ വിദഗ്ധർ പുതിയ വകഭേദങ്ങളെ വിശകലനം ചെയ്യുന്നുണ്ട്.
ഒമിക്രോൺ BA.1, BA.2 ഉപവിഭാഗങ്ങളുടെ പുനഃസംയോജനമാണ് XE വകഭേദം. യുകെയിലാണ് കഴിഞ്ഞ ജനുവരി 19ന് ഇതിനെ ആദ്യമായി കണ്ടെത്തിയത്. ഒമിക്രോൺ BA.2 നെ അപേക്ഷിച്ചു 10 ശതമാനം വർധിച്ച വ്യാപനശേഷി ഇതിനുണ്ടെന്നാണ് നിഗമനം.
Post a Comment