ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന തിങ്കളാഴ്ചയ്ക്കു ശേഷം, വിദ്യാർഥിനിരക്കും കൂട്ടണമെന്ന് ഉടമകൾ


കോഴിക്കോട്: ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍ വരിക തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം നാലിന് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

മന്ത്രിസഭാ യോഗത്തിനുശേഷം സര്‍ക്കാര്‍ ഉത്തരവിറക്കുന്നതോടെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധനയ്ക്ക് എല്‍ഡിഎഫ് യോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

ബസ് ചാര്‍ജ് മിനിമം പത്തുരുപയായും ഒട്ടോ കൂലി 30 രൂപയായുമാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ക്കു ശക്തമായ എതിര്‍പ്പുണ്ടെങ്കിലും പണിമുടക്ക് സമരത്തിന് ഇല്ലെന്ന് ഒാള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം.ബി സത്യന്‍ പറഞ്ഞു.

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബസ് സമരം നടത്തുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി ധര്‍ണയടക്കമുള്ള സമരപരിപാടികളുമായി ഫെഡറേഷന്‍ മുന്നോട്ടുപോകും.

തകര്‍ച്ച നേരിടുന്ന ബസ് വ്യവസായത്തെ രക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനവും അനിവാര്യമാണ്. സര്‍ക്കാര്‍ ഉത്തരവിറക്കിയശേഷം സമരകാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post