വെള്ളരിക്കുണ്ട്: കൂട്ടിയിട്ട് കത്തിക്കാൻ വരട്ടെ, പഴുത്തുണങ്ങിയ മാവിലയ്ക്ക് കിലോവിന് 150 രൂപ വച്ച് കിട്ടും. ബളാൽ പഞ്ചായത്തിലെ എടക്കാനത്തെ ഒരു സംഘം കൃഷിക്കാരുടെ കൂട്ടായ്‌മയായ ഇനോ വെൽനസ് നിക്ക എന്ന എല്‍.എൽ.പി സ്ഥാപനത്തിന്റെ പുതിയ സംരംഭത്തിന് നാളെ ( 2/2/22 ) തുടക്കമാവും. ദന്ത സംരക്ഷണത്തിനാവശ്യമായ പൽപ്പൊടി നിർമ്മിക്കുന്നതിനാണ് പഴുത്തുണങ്ങിയ മാവില ശേഖരിക്കുന്നത്. മറ്റ് ചേരുവകളും ഉപയോഗിച്ച് ,പൽപ്പൊടി നിർമിക്കുന്നതിനുള്ള പേറ്റന്റ് കമ്പനിക്ക് ലഭിച്ചു.വീട്ടുപറമ്പുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന മാവിലക്ക് കിലോവിന് 150 രൂപ വെച്ച് കമ്പനി നൽകും. അല്ലെങ്കിൽ രണ്ട് കിലോ മാവില നൽകിയാൽ കമ്പനിയുടെ ഒരു ഷെയറും 50 രൂപയും നൽകും.
ഭക്ഷണം തന്നെ മരുന്നെന്ന ആശയത്തിലൂന്നിയാണ് ഇനോ വെൽനസ് നിക്കയുടെ പ്രവർത്തനം. ബളാൽ പഞ്ചായത്തിൽ എട്ടു വാർഡുകൾ കേന്ദ്രീകരിച്ച് 532 പ്രോജക്റ്റുകൾ നടപ്പിലാക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ സി ഒ എബ്രഹാം പറഞ്ഞു. നീലേശ്വരത്ത് പാലായി റോഡിൽ പുത്തരിയടുക്കത്ത് ഓഫീസ് ആരംഭിച്ചു. കമ്പനിയുടെ ഉദ്ഘാടനം ഫെബ്രവരി 2 ന് കാഞ്ഞങ്ങാട് പടന്നക്കാട്ടെ ബേക്കൽ ക്ലബിൽ നടക്കും.മലയോര വിനോദ സഞ്ചാരം വളർത്തിയെടുക്കാനും ജീവിതശൈലി രോഗങ്ങളെ ചെറുക്കാനുള്ള ഭക്ഷ്യ മൂലകങ്ങൾ വിപണിയിലിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്
Post a Comment