നടുവിൽ: നടുവിൽ പഞ്ചായത്തിൽ ഭരണമാറ്റത്തിന് കളമൊരുക്കി പ്രസിഡന്റ് ബേബി ഓടംപള്ളിയും രാജിവച്ചു. ഇന്നലെ രാവിലെ 11.30നാണ് സെക്രട്ടറി മുമ്പാകെ അദ്ദേഹം രാജിവച്ചത്. കണ്ണൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന ബേബി ഓടംപള്ളി കഴിഞ്ഞ ഒരു വർഷത്തിലേറെയായി സിപിഎമ്മിന്റെ പിന്തുണയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്.
പഞ്ചായത്തിലെ എ, ഐ ഗ്രൂപ്പുകളിലെ തർക്കംമൂലം പ്രസിഡന്റുസ്ഥാനം കിട്ടാത്തതിനെ തുടർന്നാണ് ഐ ഗ്രൂപ്പുകാരൻകൂടിയായ ബേബി പാർട്ടി നിർദേശം ലംഘിച്ച് സിപിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായത്.
കോൺഗ്രസ് വിമതയായി മത്സരിച്ചു ജയിച്ച രേഖ രഞ്ജിത്തായിരുന്നു വൈസ് പ്രസിഡന്റ്. രേഖ കഴിഞ്ഞ 19ന് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും ഡിസിസിക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് പാർട്ടിയിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. മറ്റൊരു മെംബറായ സെബാസ്റ്റ്യൻ വിലങ്ങോലിയെയും കോൺഗ്രസിൽ തിരിച്ചെടുത്തിട്ടുണ്ട്.
അതേസമയം, പാർട്ടിക്കും മുന്നണിക്കും വിരുദ്ധമായി നിലപാടുകൾ സ്വീകരിച്ച് സിപിഎം പിന്തുണയോടെ കഴിഞ്ഞ ഒരു വർഷത്തിലേറെയായി കോൺഗ്രസിനെയും യുഡിഎഫിനെയും എല്ലാത്തരത്തിലും എതിർത്തിരുന്ന ബേബി ഓടംപള്ളിയെയും സെബാസ്റ്റ്യൻ വിലങ്ങോലിയെയും പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനെയും ബേബിയെത്തന്നെ വീണ്ടും പഞ്ചായത്ത് പ്രസിഡന്റാക്കുന്നതിനെയും കോൺഗ്രസ് നടുവിൽ, കരുവഞ്ചാൽ മണ്ഡലം കമ്മിറ്റികൾ എതിർക്കുകയാണ്. തങ്ങളുടെ പ്രതിഷേധം ഇന്ന് ഡിസിസി പ്രസിഡന്റിനെ നേരിട്ട് അറിയിക്കുമെന്ന് മണ്ഡലം പ്രസിഡന്റുമാർ പറഞ്ഞു. ഡിസിസിയുടെ തീരുമാനപ്രകാരം ബേബിയെ തന്നെ വീണ്ടും പ്രസിഡന്റാക്കാനാണ് ധാരണ. വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിനും നൽകും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 19 ൽ 11 സീറ്റ് ലഭിച്ചിട്ടും തമ്മിലടിമൂലം പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.
കോൺഗ്രസിലെ ഇരു ഗ്രൂപ്പുകൾക്കും നാലു വീതവും മുസ്ലിം ലീഗിന് മൂന്ന് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. സിപിഎമ്മിന് ഏഴും ഒരു സീറ്റിൽ കോൺഗ്രസ് വിമതയുമാണ് ജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കമായിരുന്നു യുഡിഎഫിന് ഭരണം നഷ്ടമാക്കിയത്.
പൊട്ടംപ്ലാവ് വാർഡിൽനിന്നു വിജയിച്ച അലക്സ് ചുനയംമാക്കലിനെ പ്രസിഡന്റാക്കാനായിരുന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചത്. ഇതിനെതിരേ ബേബി ഓടംപള്ളിയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് അംഗങ്ങൾ രംഗത്തെത്തുകയും എൽഡിഎഫ് പിന്തുണയോടെ ബേബി ഓടംപള്ളി പ്രസിഡന്റാകുകയും ചെയ്തു.
കോൺഗ്രസ് വിമത രേഖയുൾപ്പെടെ ഐ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങൾ ബേബിക്ക് വോട്ട് ചെയ്തതോടെ കാര്യങ്ങൾ എൽഡിഎഫ് തീരുമാനിച്ചപ്രകാരമായി. 40 വർഷത്തോളം യുഡിഎഫിന്റെ കൈയിലുണ്ടായിരുന്ന പഞ്ചായത്ത് ഭരണമാണ് എൽഡിഎഫ് പിടിച്ചെടുത്തത്. പ്രാദേശികനേതൃത്വത്തെ അനുനയിപ്പിച്ച് നഷ്ടപ്പെട്ടുപോയ അധികാരം തിരികെപിടിക്കാൻതന്നെയാണ് ഡിസിസിയുടെ തീരുമാനം.
Post a Comment