കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആൺസുഹൃത്തിനെ ബ്ലാക്മെയിൽ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. പോലീസ് കസ്റ്റഡിയിലുള്ള നീതു പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ വിശദമായ ആസൂത്രണം നീതു നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു നീതുവിന്. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാൻ തീരുമാനിച്ചതോടെ ബ്ലാക്മെയിൽ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാൻ നീതു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുൻപ് ഇവർ ഗർഭം അലസിപ്പിക്കുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കൽ നിന്ന് പണവും സ്വർണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു.
ഈ വിവരങ്ങൾ വെച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം. കോട്ടയത്ത് എത്തിച്ച ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഉൾപ്പെടെ പോലീസ് കടക്കും. ജില്ലാ പോലീസ് മേധാവി ഡി.ശിൽപ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തിയാകും ചോദ്യം ചെയ്യൽ നടത്തുക. നീതുവിന്റെ ഭർത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ ഇവർക്കാർക്കും തന്നെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇല്ലായിരുന്നു.
നീതുവും ഇബ്രാഹിമും ഒരു സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഇവിടെ വെച്ചാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. പിന്നീട് നീതു ഗർഭിണിയാകുകയും ചെയ്തിരുന്നു. എന്തിനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന ചോദ്യത്തിനാണ് ആൺസുഹൃത്തിനെ ബ്ലാക്മെയിൽ ചെയ്യുന്നതിനെന്ന ഉത്തരം പോലീസിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ ഇരുവരേയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
Post a Comment