ഗോവയില്‍ വാഹനാപകടം: മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്


ആലപ്പുഴ: ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണൻ (24), വിഷ്ണു (27), നിധിൻദാസ് (24) എന്നിവരാണ് മരിച്ചത്. ഇതിൽ കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. ഇവരുടെ സുഹൃത്താണ് നിധിൻ.

ഇവർക്കൊപ്പമുണ്ടായിരുന്ന അഖിൽ, വിനോദ് കുമാർ എന്നിവരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ അപകടം. അഖിലാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് വിവരം.

മരിച്ച വിഷ്ണു നേവി ഉദ്യോഗസ്ഥനാണ്. നിധിൻദാസ് ഗോവ വിമാനത്താവളത്തിലെ ജീവനക്കാരനും. അവധിക്കു ശേഷം തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള യാത്രയിൽ വിഷ്ണുവിനൊപ്പം മറ്റുള്ളവരും പോവുകയായിരുന്നു.

അവിടെ എത്തിയതിനു ശേഷം ഇവർ ഒരു കാർ വാടകയ്ക്ക് എടുത്ത് ഗോവ കാണാനിറങ്ങി. ഇതിനിടെ കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

വിഷ്ണുവും കണ്ണനും നിധിൻദാസും സംഭവസ്ഥലത്തുതന്നെ മരിച്ചെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അഖിലിനെയും വിനോദ് കുമാറിനെയും ഗോവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post