കരുവഞ്ചാല്‍: ഏറെ മുറവിളികള്‍ക്കൊടുവില്‍ കരുവഞ്ചാല്‍ പുതിയ പാലം യാഥാർഥ്യമായെങ്കിലും മലയോര ഹൈവേയും തളിപ്പറമ്ബ് കൂർഗ് ബോർഡർ റോഡും സംഗമിക്കുന്നതും മലയോര മേഖലയിലെ പ്രധാന ടൗണും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതുമായ കരുവഞ്ചാല്‍ ടൗണില്‍ ഗതാഗതം സുഗമമാകണമെങ്കില്‍ പഴയ പാലം കൂടി സംരക്ഷിക്കപ്പെടണം.ടൗണില്‍ ഏറെ ഗതാഗത പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കരുവഞ്ചാലില്‍ നിന്നും ആലക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ ഇപ്പോഴും പഴയ പാലത്തിലൂടെയാണ് സർവീസ് നടത്തുന്നത്. എന്നാല്‍, ഈ പാലത്തിന്‍റെ നിലവിലെ അവസ്ഥ അതിദയനീയമാണ്. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ പാലത്തിന്‍റെ കൈവരികളും തകർന്ന നിലയിലാണ്.
പഴയ പാലം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കരുവഞ്ചാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഗതാഗത മന്ത്രിക്കും സ്ഥലം എംഎല്‍എക്കും ബ്രിഡ്ജ് എക്സിക്യൂട്ടീവ് എൻജിനിയർക്കും ഒരു വർഷം മുമ്ബേ നിവേദനം നല്‍കിയിരുന്നു. പുതിയ പാലം വന്നതിനാല്‍ വെള്ളത്തിന്‍റെ ഒഴുക്ക് നോക്കി സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല.
പാലത്തിന് ബലക്ഷയം ഇല്ല എന്ന് അധികാരികള്‍ പറയുന്നുണ്ടെങ്കിലും പാലത്തിലെ കുഴികളും കൈവരികളും തകർന്നു നില്‍ക്കുന്നതിനാല്‍ യാത്രക്കാർ പേടിയോടെയാണ് ഇതിലെ യാത്ര ചെയ്യുന്നത്. പാലത്തിനോട് ചേർന്ന് വില്ലേജ് ഓഫീസിന് സമീപത്തായി പുറമ്ബോക്ക് ഭൂമിയും നിലനില്‍ക്കുന്നുണ്ട്. ഈ പുറമ്ബോക്ക് ഭൂമി കളിക്കളമായി പ്രദേശത്തെ യുവജനങ്ങള്‍ വർഷങ്ങളായി ഉപയോഗിച്ചു പോരുന്നതാണ്. ട
പുതിയ പാലത്തിന്‍റെ പണി നടക്കുന്ന സമയത്ത് ഇവിടെ വെള്ളം കയറി കരയിടിഞ്ഞതിനാല്‍ കളിസ്ഥലം ഉള്‍പ്പെടെ ഒഴുകിപ്പോയി. ഇവിടെ പുഴയോരം കെട്ടി സംരക്ഷിച്ച് കളിസ്ഥലം സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് കായിക പ്രേമികളും ആവശ്യപ്പെടുന്നു.
കരുവഞ്ചാല്‍ ടൗണില്‍ വർധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെങ്കില്‍ പഴയ പാലം സംരക്ഷിച്ചേ മതിയാകൂ എന്നും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കാൻ എൻജിനിയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പുഴയുടെ സമീപത്തുള്ള പുറമ്ബോക്ക് ഭൂമി സംരക്ഷിച്ച് അവിടെയുള്ള കളിസ്ഥലം നിലനിർത്തുന്നതിനും പാലത്തിന്‍റെ തൂണ് ബലപ്പെടുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
-സജീവ് ജോസഫ്
എംഎല്‍എ
പഴയ പാലം സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കരുവഞ്ചാല്‍ യൂണിറ്റ് പ്രസിഡന്‍റ് ജയിംസ് പുത്തൻപുര ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇതുവഴിയുള്ള യാത്ര ഏറെ ദുർഘടമാണ്. ചെറിയ തോതില്‍ മെയിന്‍റൻസ് നടത്തിയാല്‍ പാലത്തിന്‍റെ കൈവരികളും പാലവും സംരക്ഷിക്കാവുന്നതാണ്.
-ജയിംസ് പുത്തൻപുര
(പ്രസിഡന്‍റ്, വ്യാപാരി
വ്യവസായി ഏകോപന
സമിതി കരുവഞ്ചാല്‍)
Post a Comment