പ്ലാനെല്ലാം കിറുകൃത്യം, പക്ഷെ സിസിടിവി പണിതന്നു.. മോഷണം പോയത് 40 ലക്ഷം അല്ല, ചാക്കില്‍ നിറച്ച കടലാസ് കഷ്ണങ്ങള്‍, തുമ്ബായത് സിസിടിവിയില്‍ പതിഞ്ഞ ശബ്ദം, ബന്ധു ഏല്‍പിച്ച പണം ചിലവായതോടെ മോഷണ നാടകം, 3 പേര്‍ പിടിയില്‍


കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്ബില്‍ കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവർന്നെന്ന പരാതി വ്യാജമെന്ന് തെളിഞ്ഞു.

ബന്ധു നല്‍കിയ പണം ചെലവായതിനെ തുടർന്ന് പരാതിക്കാരനുണ്ടാക്കിയ നാടകമാണ് മോഷണമെന്ന് പോലീസ്. സംഭവത്തില്‍ ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടില്‍ നിർത്തിയിട്ട കാറില്‍ നിന്നും നാല്‍പത് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ കവർന്നെന്നായിരുന്നു പരാതി. കാറിന്റെ മുൻ സീറ്റില്‍ ചാക്കില്‍ പൊതിഞ്ഞുവച്ച പണം ചില്ല് തകർത്ത് എടുത്തെന്നാണ് റഹീസ് പോലീസിനെ അറിയിച്ചത്. ഇതോടെ കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ആണ് നിർണ്ണായകമായത്. സിസിടിവിയില്‍ പ്രതികളുടെ ശബ്ദവും പതിഞ്ഞിരുന്നു. ഇതോടെ പണം കവർന്നവരെ ആദ്യം കണ്ടെത്തി. പിറകെ മോഷണ നാടകവും പൊളിച്ചു.
90000 രൂപയ്ക്കാണ് സുഹൃത്തുക്കളായ സാജിദിനും ജംഷീറിനും മുഖ്യ പ്രതി ക്വട്ടേഷൻ നല്‍കിയത്. പണത്തിന് പകരം ചാക്കില്‍ പേപ്പർ നിറച്ചായിരുന്നു നാടകം. ബൈക്കിന്റെ നമ്ബറും മാറ്റിയിരുന്നു. ഭാര്യാ പിതാവ് ജോലി ചെയ്യുന്ന ബിസിനസ് സ്ഥാപനത്തിന്റെതാണ് ചെലവായ പണമെന്നാണ് മൊഴി. ഇക്കാര്യം പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോഴിക്കോട് നഗരത്തില്‍ വാഹന ബിസിനസ് നടത്തുന്നയാളാണ് മുഖ്യ പ്രതിയായ റഹീസ്.

Post a Comment

Previous Post Next Post